Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
സൗദിയില്‍ പൊതുഗതാഗത നിയമാവലിക്ക് അംഗീകാരം; നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും

November 25, 2023

Malayalam_News_Qatar

November 25, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും കടമകളും നിര്‍ണയിക്കുന്ന നിയമാവലിക്ക് പൊതുഗതാഗത അതോറിറ്റി അംഗീകാരം നല്‍കി. അംഗീകരിച്ച നിയമാവലി ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. യാത്രക്കാരുടെ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും പുതിയ നിയമാവലിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. 

യാത്രയില്‍ ബാഗേജുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പുതിയ നിയമ വ്യവസ്ഥയിലൂടെ നഷ്ടപരിഹാരം ലഭിക്കും . ഒരു കിലോഗ്രാമിന് 75 റിയാല്‍ തോതില്‍ നഷ്ടപരിഹാരം ലഭിക്കും.  

ചെളിപുരണ്ടതും വൃത്തിഹീനവുമായ വസ്ത്രങ്ങള്‍ ധരിച്ച് പൊതുഗതാഗത സംവിധാനത്തിലും അനുബന്ധ സൗകര്യങ്ങളിലും പ്രവേശിക്കുന്നത് നിയമപ്രകാരം വിലക്കും. പൊതുഗതാഗതത്തിനുള്ള വാഹനങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതിന് 500 റിയാലാണ് പിഴ. വികലാംഗര്‍ക്ക് നീക്കിവെച്ച സ്ഥലങ്ങളും സീറ്റുകളും ഉപയോഗിക്കുന്നതിന് 200 റിയാലും പിഴ ചുമത്തും. ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളും കേടാകുന്ന ഭക്ഷണങ്ങളും യാത്രക്കിടെ കൈവശം വെക്കുന്നതിന് 200 റിയാല്‍ പിഴയീടാക്കും. യാത്രക്കിടയിലെ പരിശോധനയില്‍ ടിക്കറ്റുകള്‍ കാണിക്കാന്‍ വിസമ്മതിച്ചാല്‍ 200 റിയാലാണ് പിഴ ചുമത്തുക. പിഴയ്ക്ക് പുറമേ ടിക്കറ്റ് നിരക്കും അടക്കേണ്ടിവരും. 

യാത്രയില്‍ കുട്ടികളൊപ്പമുള്ള കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന. 13 വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ ഒപ്പമില്ലാതെ യാത്രയും അനുവദിക്കില്ല. 

വലിപ്പക്കൂടുതല്‍ കാരണം ലഗേജ് ഹോള്‍ഡറില്‍ സൂക്ഷിക്കാന്‍ കഴിയാത്തതോ യാത്രക്കാരന് സ്വയം ചുമക്കാന്‍ കഴിയാത്തതോ ആയ ലഗേജുകളുമായി വരുന്നവര്‍ക്ക് പ്രവേശനം വിലക്കും. പൊതുഗതാഗത സംവിധാനത്തിലോ സ്റ്റേഷനുകളിലോ അനുബന്ധ സൗകര്യങ്ങളിലോ സൈക്കിളോ സ്‌കീയിംഗ് ബോര്‍ഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാല്‍ പിഴ ലഭിക്കും. നിശ്ചയിച്ചിട്ടുള്ളതല്ലാത്ത സ്ഥലങ്ങളില്‍ ലഗേജുകളും ബാഗുകളും സൂക്ഷിക്കുന്നതിന് 100 റിയാലാണ് പിഴ ചുമത്തുക.

അതേസമയം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ യാത്രക്കാര്‍ക്ക് ലഘുഭക്ഷണങ്ങളോ ശീതളപാനീയങ്ങളോ സൗജന്യമായി നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ബസ് സര്‍വീസുകള്‍ റദ്ദാക്കുകയോ സര്‍വീസിന് 60 മിനിറ്റിലധികം കാലതാമസം നേരിടുകയോ ചെയ്യുന്ന പക്ഷം ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ സൗജന്യമായി ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News