ഖത്തറിലെ മധ്യസ്ഥ ചർച്ചയിൽ പുതിയ ബന്ദികൈമാറ്റ കരാർ നിർദേശം മുന്നോട്ടുവെച്ചതായി റിപ്പോർട്ട്,30 ദിവസത്തെ വെടിനിർത്തലിൽ 11-14 ബന്ദികളെ വിട്ടയക്കും
October 30, 2024
October 30, 2024
ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
ദോഹ: മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയയുടെ ഖത്തർ സന്ദർശന വേളയിൽ ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിനുമുള്ള പുതിയ നിർദ്ദേശം ഖത്തറിൽ ചർച്ച ചെയ്തതായി ഹീബ്രു വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു. ബർണിയ, ഖത്തർ പ്രതിനിധികൾ, സിഐഎ ഡയറക്ടർ വില്യം ബേൺസ് എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർദേശം മുന്നോട്ടുവെച്ചത്. 30 ദിവസത്തെ വെടിനിർത്തലിന് പകരമായി 11-14 ബന്ദികളെ, പ്രാഥമികമായി സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപെടെയുള്ളവരെ വിട്ടയക്കുന്ന രൂപരേഖയാണ് തയ്യാറാക്കിയത്.
അതേസമയം, വെടിനിർത്തൽ സമയത്ത് ഗസ മുനമ്പിൽ നിന്ന് ഐഡിഎഫ് സേനയെ പിൻവലിക്കണമെന്ന ആവശ്യവും, സ്ഥിരമായ വെടിനിർത്തലും ഈ രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
അതിനിടെ, ഈജിപ്ത് തങ്ങൾ നേരത്തെ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഭേദഗതി വരുത്തിയതായും റിപ്പോർട്ട് ഉണ്ട്. ഈജിപ്ഷ്യൻ നിർദേശമനുസരിച്ച്, 40 പലസ്തീൻ തടവുകാർക്ക് പകരമായി നാല് ഇസ്രായേൽ ബന്ദികളെ വിട്ടയക്കും. വിജയകരമായ കൈമാറ്റത്തിനു ശേഷം, സ്ഥിരമായ വെടിനിർത്തലിനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ ഇരുപക്ഷവും ആരംഭിക്കും. എന്നാൽ ഈജിപ്തിന്റെ ഈ നിർദേശം ഇസ്രായേലിന് ലഭിച്ചിട്ടില്ലെന്നും, ഇത്തരമൊരു നിർദേശം ഉയർന്നിരുന്നെങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അത് ഉടൻ അംഗീകരിക്കുമായിരുന്നുവെന്നും നെതന്യാഹുവിന്റെ വക്താവ് ഡോ. ഒമർ ദോസ്ത്രി പ്രതികരിച്ചു.
വെടിനിർത്തൽ കരാറിനായുള്ള ഖത്തറിന്റെ പുതിയ നിർദേശങ്ങൾ ചർച്ച ചെയ്യാനുള്ള മധ്യസ്ഥരുടെ അഭ്യർത്ഥനയിൽ തങ്ങൾ പ്രതികരണം അറിയിച്ചതായും ഗസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കുന്നതിനും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും അന്തിമ വെടിനിർത്തൽ കൊണ്ടുവരുന്നതിനുമുള്ള ഏത് കരാറിനും തയ്യാറാണ്'" മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹ്‌രി പറഞ്ഞു. എന്നാൽ ഖത്തറിന്റെ നിർദേശങ്ങളോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.