Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞത് ഖത്തറിൽ,ഹയ്യ കാർഡിൽ സൗദിയിലേക്ക് കടക്കുന്നതിനിടെ പിടിയിലായ കൊലപാതക കേസിലെ പ്രതിയെ ഞായറാഴ്ച നാട്ടിലെത്തിക്കും

March 09, 2023

March 09, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: വയനാട് വൈത്തിരിയിലെ റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെ ശനിയാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സൗദിയിൽ നിന്ന്  നാട്ടിലേക്ക് കൊണ്ടുപോകും. ഖത്തറിൽ നിന്ന് ഹയ്യ കാർഡിൽ സൗദിയിലേക്ക് കടക്കുന്നതിനിടെ സൽവ അതിർത്തിയിൽ വെച്ചാണ് ഇന്റർപോളിന്റെ സഹായത്തോടെ സൗദി പോലീസിന്റെ പിടിയിലായത്. റിയാദ് ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന പ്രതിയെ കേരള പോലീസ് പ്രതിനിധികള്‍ എത്തിയാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 7.15ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും.

17 വര്‍ഷം മുമ്പ് വൈത്തിരി തളിപ്പുഴ ജംഗിള്‍ പാര്‍ക്ക് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മുഹമ്മദ് ഹനീഫ. 

2006ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ഖത്തറിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ നവംബറിലാണ്  സൗദി ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഖത്തർ ലോകകപ്പിനായി അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്തി ഹയാ കാര്‍ഡ് വഴി സൗദിയിലേക്ക് കടക്കാനായിരുന്നു ശ്രമം.ഇതിനിടെ പോലീസ് പിടിയിലായ ഇദ്ദേഹത്തെ സല്‍വാ ജയിലില്‍ നിന്ന് റിയാദിലേക്ക് കൊണ്ടുവരികയും സൗദി സുരക്ഷാസേന ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തിയിരുന്നു.

ദീര്‍ഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഇയാള്‍ ഒരു തവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്‌തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ അന്വേഷണം ശക്തമാക്കിയത്.

2006 ഫെബ്രുവരി 11ന് താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യുന്നതിനിടെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അബ്ദുല്‍ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.ഡ്രൈവർ  ശിവനെയും മര്‍ദ്ദിച്ചിരുന്നു. ഇരുവരും മരിച്ചെന്ന് കരുതിയാണ് നൂറാംതോട് ഭാഗത്ത് കൊക്കയിലേക്ക് തള്ളിയത്. എന്നാല്‍ഡ്രൈവർ രക്ഷപ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി.

കരീമിന്റെ റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവര്‍ഗീസായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. ബിസിനസിലെ തര്‍ക്കത്തെതുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിപ്പോള്‍ പിടിയിലായത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News