January 13, 2023
January 13, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഏഷ്യാകപ്പിലെ ലോകം ഉറ്റുനോക്കിയ 2019 ലെ വാശിയേറിയ മൽസരത്തിന് ശേഷം അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തർ ഇന്ന് യു.എ.ഇയെ നേരിടും. സെമിഫൈനല്‍ പ്രവേശനമെന്ന സ്വപ്നവുമായാണ് ഖത്തർ ഇന്ന് ബസ്രയിൽ കളത്തിലിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ കുവൈത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയ ഖത്തര്‍ ഗ്രൂപ് 'ബി'യിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു.. നാലു ടീമുകളടങ്ങിയ ഗ്രൂപ്പില്‍നിന്ന് മുന്നേറാന്‍ യു.എ.ഇക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന അവസാന ഗ്രൂപ് മത്സരത്തില്‍ യു.എ.ഇക്കെതിരായ ജയം അനിവാര്യമാണ്.
ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ടു സ്ഥാനക്കാരാണ് അവസാന നാലിലെത്തുക. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ബഹ്റൈന്‍ ആറു പോയന്റുമായി ഗ്രൂപ് 'ബി'യില്‍ ഒന്നാം സ്ഥാനത്താണ്.. ഖത്തര്‍ മൂന്നു പോയന്റുമായി രണ്ടാമതാണ്. യു.എ.ഇയെ തോല്‍പിച്ച കുവൈത്തിനും മൂന്നു പോയന്റാണുള്ളത്. ഗോള്‍ശരാശരിയില്‍ ഖത്തറാണ് മുന്നില്‍.
ടൂര്‍ണമെന്റില്‍ നിറംമങ്ങിയ ഫോമില്‍ കളിക്കുന്ന യു.എ.ഇയെ കീഴ്പെടുത്താന്‍ കഴിയുമെന്ന പ്രത്യാശയിലാണ് താല്‍ക്കാലിക കോച്ച് ബ്രൂണോ പിനീറോ നയിക്കുന്ന ഖത്തര്‍ ടീം.
ഇന്ന് ബഹ്റൈനും കുവൈത്തും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക മത്സരം. ബഹ്റൈന്‍ കുവൈത്തിനെ തോല്‍പിച്ചാല്‍, യു.എ.ഇക്കെതിരെ സമനില നേടിയാലും ഖത്തര്‍ സെമിയിലെത്തും. എന്നാല്‍, ഖത്തറിന് തോല്‍വി ആവർത്തിക്കുകയും കുവൈത്ത് സമനില നേടുകയോ ജയിക്കുകയോ ചെയ്താല്‍ കുവൈത്താകും സെമയിലേക്ക് പ്രവേശിക്കുക. ഗ്രൂപ് 'എ'യില്‍ ഇറാഖിനും ഒമാനും നാലു പോയന്റ് വീതമാണുള്ളത്. സൗദി അറേബ്യക്ക് മൂന്നും. രണ്ടു കളികളും തോറ്റ യമന്‍ സെമി കാണാതെ പുറത്തായി.
പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ഖത്തര്‍ യുവതാരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെയാണ് ഗൾഫ് കപ്പിൽ അണിനിരത്തുന്നത്. ആദ്യകളിയില്‍ കുവൈത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയ യുവനിര ആത്മവിശ്വാസത്തിലായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക