December 11, 2022
December 11, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
പോർചുഗലിനെതിരായ മൊറോക്കോയുടെ ചരിത്രവിജയത്തിന് പിന്നാലെ വിവാദം ചൂട് പിടിക്കുന്നു.മത്സരം നിയന്ത്രിച്ച അർജന്റീനക്കാരായ റഫറിമാർക്കെതിരെയാണ് കടുത്ത ആരോപണവുമായി പോര്‍ച്ചുഗല്‍ പ്രതിരോധ താരം പെപെ രംഗത്തെത്തിയത്.
മത്സരത്തില്‍ അര്‍ജന്റീനക്കാരനായ റഫറിയെ വെച്ചത് അംഗീകരിക്കാനാവില്ലെന്ന് പെപെ പറഞ്ഞു. മത്സരത്തിലെ പ്രധാന റഫറി ഫാകുന്റോ ടെല്ലോയും രണ്ട് സഹ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയുമെല്ലാം അര്‍ജന്റീന സ്വദേശികളായിരുന്നു.
‘ഇത്തരത്തിലാണ് റഫറിയെങ്കില്‍ അര്‍ജന്‌റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ് നല്ലത്. അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നത്’ പെപെ തുറന്നടിച്ചു. പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും റഫറീയിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കളിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് നിന്നുള്ള റഫറിയെ ഒരിക്കലും മത്സരം നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കരുതെന്ന് ബ്രൂണോ പറഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോല്‍പ്പിച്ചത്.
42 ആം മിനിറ്റില്‍ യൂസഫ് എന്‍ നെസറിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്. അമ്ബത്തിയൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോര്‍ച്ചുഗലിനെ രക്ഷിക്കാനായില്ല.ഏതാനും മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കന്‍ ടീം അതിനെ മറികടന്നു. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവും ഇതിനൊപ്പം ചേര്‍ത്തു പറയേണ്ടതാണ്.
അവസാന ലോകകപ്പ് കളിക്കുന്ന കൃസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കവും ഖത്തര്‍ ലോകകപ്പിലെ മായാത്ത കാഴ്ച്ചകളില്‍ ഒന്നായി. അവസാന മിനുട്ടില്‍ പെപെയുടെ ഹെഡ്ഡര്‍ പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കിയെങ്കിലും പുറത്തുപോയതോടെ പരാജിതരായി പോര്‍ച്ചുഗല്‍ മടങ്ങി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക