August 05, 2023
August 05, 2023
ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ - ജോലിയിൽ തുടരാൻ വിസമ്മതിക്കുകയും സ്വദേശത്തേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് 2,000 റിയാൽ പിഴ ചുമത്തുമെന്ന് സാമൂഹിക റിക്രൂട്ട്‌മെന്റ് വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു.
രണ്ടു വർഷത്തെ കരാറിൽ, ജോലി ചെയ്യാൻ വിസമ്മതിക്കുന്നവർക്കെതിരെയും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയുന്നവർക്കെതിരെയും ഏതു വിഭാഗത്തിൽ പരാതി നൽകണമെന്ന് സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം സന്ദർഭങ്ങളിൽ ഗാർഹിക തൊഴിലാളികൾ 2,000 റിയാൽ വരെ പിഴയൊടുക്കേണ്ടി വരും. കൂടാതെ, സൗദിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. നിയമ ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് ഇരട്ടി തുക പിഴ ചുമത്തപ്പെട്ടേക്കാമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം പറയുന്നുണ്ട്.
സ്വദേശത്തേക്ക് മടങ്ങാനുള്ള ചിലവുകളും ഗാർഹിക തൊഴിലാളികൾ തന്നെ വഹിക്കേണ്ടതാണ്. എന്നാൽ, സ്വദേശത്തേക്ക് മടങ്ങാനുള്ള ചെലവിനും പിഴകൾ അടക്കാനും അവർക്ക് കഴിഞ്ഞില്ലെങ്കിൽ, സർക്കാർ ചിലവിൽ ഇവരെ സ്വദേശത്തേക്ക് നാടുകടത്തുമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm