May 28, 2023
May 28, 2023
ന്യൂസ്‌റൂം ബ്യുറോ
ദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു.
2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.
അതേസമയം,പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്തെത്തി. പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതയായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തെരഞ്ഞെടുത്തില്ല ? സവർക്കറുടെ ദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി ജെ പി ക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്ന് ആർജെഡി പരിഹസിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്താണ് സാമൂഹിക മാധ്യമത്തില്‍ ചിത്രം പങ്കിട്ടത്.
ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-https://chat.whatsapp.com/EbsrZk47eaBENKOhwtWeGf