November 14, 2022
November 14, 2022
ന്യൂസ് ഏജൻസി
ബ്യൂണസ് ഐറിസ് :ലോകകപ്പിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും എന്നാൽ ആ പ്രതീക്ഷ യാഥാർഥ്യബോധത്തോടെയുള്ളതാണെന്നും അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി. ഇത് ലോകകപ്പാണെന്ന തിരിച്ചറിവുണ്ട്. അതിനാൽ ഓരോ കളിയും പ്രധാനമാണ്. അതിലെ ഓരോ നിമിഷവും നിർണായകമാണ്.
"ഇത്തവണ ഖത്തറിലേക്കുള്ള ടീമും 2014 ലോകകപ്പിൽ ഫൈനലിലെത്തിയ ടീമും തമ്മിൽ നല്ല സാദൃശ്യമുണ്ട്. ഈ ടീമിന് ഒറ്റ മനസ്സോടെ കളിക്കാനാകും. കിരീടത്തിനായി അവസാന നിമിഷംവരെ പൊരുതാനാകും. എല്ലാ കളികളും ഒരുപോലെ ആയിരിക്കണമെന്നില്ല. പ്രത്യേകിച്ച് ലോകകപ്പിൽ. ഇതറിയുന്നവരാണ് ഇപ്പോഴത്തെ ടീം. മോശം പ്രകടനം മറികടക്കാൻ കഴിവും കരുത്തുമുള്ളതാണ് ടീം."-അദ്ദേഹം പറഞ്ഞു.
ടീമിനെക്കുറിച്ച് പ്രതീക്ഷയുണ്ടാവുക സ്വാഭാവികമാണെന്നും എന്നാൽ ഈ സമ്മർദം കളിക്കാരിൽ എത്താതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായി 35 കളികൾ തോൽക്കാതെയാണ് ടീം വരുന്നത്. ആ കണക്ക് കേൾക്കാൻ രസമുള്ളതാണ്. കളിക്കുമ്പോൾ കണക്കിനെക്കുറിച്ച് ആലോചനയില്ലെന്നും മെസി പറഞ്ഞു.
ഫ്രാൻസിൽ പിഎസ്‌ജി ക്ലബ്ബിലായിരുന്ന മെസി ഇന്ന് ടീമിനൊപ്പം ചേരും. 16ന് അബുദാബിയിൽ യുഎഇക്കെതിരെ അർജന്റീനയ്ക്ക‍് സൗഹൃദമത്സരമുണ്ട്. തുടർന്നാണ് ടീം ലോകകപ്പിനായി ഖത്തറിലെത്തുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.