October 05, 2022
October 05, 2022
ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി ചൊവ്വാഴ്ച തുറന്നു നല്‍കി. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ജുല്‍ഫര്‍, അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒമര്‍ അല്‍ മുത്തന്ന എന്നിവര്‍ വിളക്ക് തെളിയിച്ചു, മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. ഇന്ത്യന്‍, അറബിക് വാസ്തുവിദ്യകള്‍ സമന്വയിപ്പിക്കുന്ന വിശദമായ കൈ കൊത്തുപണികള്‍, അലങ്കരിച്ച തൂണുകള്‍, പിച്ചള സ്പിയറുകള്‍, ലാറ്റിസ് സ്ക്രീനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം മൂന്നു വര്‍ശഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒൻപത് ആരാധനാലയങ്ങളുണ്ട്. ക്ഷേത്ര സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. 900 ടണ്ണിലധികം സ്റ്റീല്‍, 6,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 1,500 ചതുരശ്ര മീറ്റര്‍ മാര്‍ബിള്‍ എന്നിവയാണ് ക്ഷേത്രത്തിന്‌റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
വ്യാഴാഴ്ച മുതൽ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക