January 22, 2023
January 22, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യക്ക് പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോകള്‍, അവയുടെ ലിങ്ക് പങ്കുവെക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.
വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. നിര്‍ദേശത്തെത്തുടര്‍ന്ന് ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ യുട്യൂബും ലിങ്കുകള്‍ ട്വിറ്ററും നീക്കി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയില്‍ ലഭ്യമാകില്ല.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവര്‍ത്തിയും കൊട്ടാര സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ബി.ബി.സിയുടെ ഷോ ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും അവര്‍ വിമര്‍ശിച്ചു.
രണ്ടു ഭാഗങ്ങളിലുള്ള ഡോക്യുമെന്‍ററി ബി.ബി.സി ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടില്ല. ഇതിനിടെയാണ് ഡോക്യുമെന്‍ററി ഭാഗങ്ങള്‍ യുട്യൂബ് ചാനലുകള്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍, അവ അധികൃതരെ അവമതിക്കുന്നതും സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് പരിക്കേല്‍പിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിരോധനം.
വിഡിയോ, ലിങ്ക് പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് ഇടയാക്കും. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യും. വിദേശ നാടുകളുമായുള്ള ഇന്ത്യയുടെ സൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കും. വിഡിയോ, ലിങ്കുകള്‍ വീണ്ടും അപ്ലോഡ് ചെയ്താല്‍ വീണ്ടും നീക്കം ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ യുട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രിട്ടന്‍റെ ടെലിവിഷന്‍ ചാനലായ ബി.ബി.സിയുടെ ഡോക്യുമെന്‍ററി തെറ്റായ പ്രചാരവേലയാണെന്നും കോളനിക്കാല മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ പരിശോധിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ നടപടി. ചുരുങ്ങിയത് 50 ട്വീറ്റുകള്‍ ഇതേത്തുടര്‍ന്ന് നീക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക