November 11, 2021
November 11, 2021
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് കുട്ടിക്രിക്കറ്റിൽ കണക്കുചോദിച്ച് ന്യൂസിലാന്റ്. അബുദാബിയിൽ നടന്ന ആദ്യസെമിയിൽ അഞ്ചുവിക്കറ്റിനാണ് വില്യംസണും സംഘവും ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം, ഓരോവർ ബാക്കി നിൽക്കെയാണ് കിവികൾ മറികടന്നത്. ഫൈനലിൽ ആസ്‌ട്രേലിയ-പാകിസ്ഥാൻ മത്സരത്തിലെ വിജയികളെയാണ് ന്യൂസിലാന്റ് നേരിടുക.
ഓപണർ മാർട്ടിൻ ഗപ്റ്റിലും നായകൻ കെയിൻ വില്യംസണും തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും, ഡാരിൽ മിച്ചൽ ക്രീസിൽ ഉറച്ചുനിന്നതാണ് ന്യൂസിലാന്റിന് വിജയം എളുപ്പമാക്കിയത്. 72 റൺസുമായി പുറത്താവാതെ നിന്ന മിച്ചൽ നാല് വീതം സിക്‌സും ഫോറും പറത്തി. വേണ്ട റൺ നിരക്ക് കൈവിട്ടുപോവുമെന്ന ഘട്ടത്തിൽ ആഞ്ഞടിച്ച ജിമ്മി നീഷമിന്റെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ മൊയീൻ അലിയുടെ അർധസെഞ്ചുറിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.