November 12, 2021
November 12, 2021
നിർണ്ണായകഘട്ടത്തിൽ വിശ്വരൂപം പുറത്തെടുക്കുന്ന പതിവ് ഒരുവട്ടം കൂടി ആവർത്തിച്ച് ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിനാണ് ഓസീസ് തോല്പിച്ചത്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ 176 റൺസെന്ന മികച്ച ടോട്ടൽ കണ്ടെത്തിയെങ്കിലും ഒരു ഓവർ ബാക്കി നിൽക്കെ ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു.
മാത്യു വെയ്ഡിന്റെയും സ്റ്റോയിൻസിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസീസ് വിജയതീരമണഞ്ഞത്. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഖ്യം അപരാജിതമായ ആറാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്. 17 പന്തുകളിൽ നിന്നും വെയ്ഡ് 41 റൺസെടുത്തപ്പോൾ, 40 റൺസായിരുന്നു സ്റ്റോയിൻസിന്റെ സംഭാവന. ഇടംകയ്യൻ പേസർ ഷഹീൻ അഫ്രീദിയെ തുടരെ മൂന്ന് തവണ നിലംതൊടാതെ അതിർത്തി കടത്തിയാണ് വെയ്ഡ്, ഓസ്‌ട്രേലിയയുടെ വിജയറൺ കണ്ടെത്തിയത്. 49 റൺസെടുത്ത വാർണറിന്റെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായി. നേരത്തെ, മുൻനിര ബാറ്റ്സ്മാരുടെ പ്രകടമാണ് പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണിങ് സഖ്യം ഒരിക്കൽ കൂടി തിളങ്ങിയതോടെ ആദ്യവിക്കറ്റിൽ 71 റൺസ് പിറന്നു. ബാബർ വീണെങ്കിലും, വൺഡൗൺ ആയെത്തിയ ഫക്കർ സമാൻ, റിസ്‌വാനൊത്ത പങ്കാളി ആയതോടെ സ്കോർ കുതിച്ചു. റിസ്‌വാൻ 67 റൺസെടുത്തപ്പോൾ ഫക്കർ സമാൻ 55 റൺസുമായി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.