November 15, 2021
November 15, 2021
ലക്നൗ :അസുഖബാധയാൽ അവശനിലയിലാവുന്ന പശുക്കളെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സംവിധാനം ഡിസംബറിൽ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഉത്തർപ്രദേശ് ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 515 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമാവുകയെന്നും മന്ത്രി അറിയിച്ചു.
ആദ്യഘട്ടത്തിൽ മധുര അടക്കമുള്ള എട്ടോളം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ച്, പിന്നീട് വിപുലീകരിക്കാനാണ് സർക്കാർ നീക്കം. ആംബുലൻസ് സൗകര്യം കൂടാതെ പശുക്കൾക്കായി കോൾസെന്റർ ഒരുക്കാനും ആലോചനയുണ്ട്. ടോൾഫ്രീ നമ്പറിലൂടെ സേവനം ആവശ്യപ്പെട്ടാൽ ഞൊടിയിട കൊണ്ട് ഡോക്ടറും രണ്ട് സഹായികളും അടങ്ങുന്ന ആംബുലൻസ് പശുവിന്റെ അടുത്തെത്തുന്ന സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. പശുക്കൾക്കായി ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തണമെന്ന കേന്ദ്രമന്ത്രി പർഷോത്തം രുപാലയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗി ഭരണകൂടം പശുക്കൾക്കുള്ള ആംബുലൻസ് പദ്ധതി പ്രഖ്യാപിച്ചത്.