March 28, 2022
March 28, 2022
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ജന, കർഷകദ്രോഹ നടപടികൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ സംസ്ഥാനം സ്തംഭിച്ചു. സ്വകാര്യമേഖലയിലെ ഏതാണ്ട് മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോൾ, പൊതുമേഖലയിലെ ചില സ്ഥാപനങ്ങൾ പോലീസിന്റെ സുരക്ഷയിൽ പ്രവർത്തിക്കുന്നുണ്ട്. ജോലിക്കെത്തിയ തൊഴിലാളികളും, പണിമുടക്ക് അനുകൂലികളും തമ്മിൽ പല ഇടങ്ങളിലും നേരിയ വാക്കേറ്റങ്ങളുണ്ടായി.
പോലീസിന്റെ സഹായത്തോടെ രാവിലെ ചില കെ.എസ്. ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയെങ്കിലും, സമരക്കാരുടെ പ്രതിഷേധം ശക്തമായതിനാൽ ഇവി നിർത്തി വെക്കേണ്ടി വന്നു. ആശുപത്രി തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരെ സഹായിക്കാൻ സന്നദ്ധസംഘടനകൾ രംഗത്തുണ്ട്. സ്വകാര്യവാഹനങ്ങൾ തടയില്ല എന്ന് പണിമുടക്ക് അനുകൂലികൾ നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ, സ്വകാര്യവാഹനങ്ങൾ നിരത്തുകളിൽ സജീവമാണ്. ബി.ജെ.പി. ക്ക് കീഴിലുള്ള ബി. എം. എസ് ഒഴികെ, ഇരുപതോളം സംഘടനകൾ ഒന്നിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മെട്രോ നഗരങ്ങളിൽ പലതിലും ജനജീവിതം സാധാരണ ഗതിയിലാണ്.