November 10, 2021
November 10, 2021
അബുദാബി : കലാശക്കളിക്ക് ടിക്കറ്റുറപ്പിക്കാനായി ഇംഗ്ലണ്ടും ന്യൂസിലന്റും ഇന്നിറങ്ങുന്നു. അബുദാബി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7:30 നാണ് മത്സരം. ഇന്ന് വിജയിക്കുന്നവർക്ക്, നാളെ നടക്കുന്ന രണ്ടാം സെമിയിലെ ആസ്‌ട്രേലിയ - പാക്കിസ്ഥാൻ മത്സരവിജയികളുമായി കിരീടപ്പോരിൽ കൊമ്പുകോർക്കാൻ അവസരം ലഭിക്കും.
കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന ഇന്ത്യയെ മറികടന്നാണ് കിവികൾ സെമിഫൈനലിന് യോഗ്യത നേടിയത്. പാകിസ്താനോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ വില്യംസണും സംഘവും തോൽവി രുചിച്ചത്. മറുവശത്ത് ഇംഗ്ലണ്ടും മിന്നും ഫോമിലാണ്. ആദ്യമത്സരത്തിൽ സൗത്താഫ്രിക്കയോട് പരാജയപ്പെട്ടുകൊണ്ട് ടൂർണമെന്റ് ആരംഭിച്ച ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇരുനിരകളും ഏറ്റുമുട്ടിയപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശമേറിയ മത്സരങ്ങളിലൊന്നാണ് പിറന്നതെന്നതിനാൽ സെമിഫൈനലിലും കാണികൾക്ക് ദൃശ്യവിരുന്നൊരുങ്ങുമെന്നതിൽ സംശയമില്ല. ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന അബുദാബി പിച്ചിലിന്ന് റൺമഴ തന്നെ പ്രതീക്ഷിക്കാം. മുൻനിര ബാറ്റ്സ്മാരുടെ മികവാണ് ഇരുടീമുകളുടെയും ശക്തികേന്ദ്രം. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ന്യൂസിലാന്റിന് നേരിയ മുൻതൂക്കം അവകാശപ്പെടാനുണ്ടെങ്കിലും, ഓയിൻ മോർഗന്റെ നേതൃപാടവത്താൽ മത്സരം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.