October 18, 2021
October 18, 2021
ട്വന്റി ട്വന്റി ലോകകപ്പിന്റെ ആദ്യദിനം തന്നെ വൻ അട്ടിമറി. ഏഷ്യൻ ശക്തികളിലൊന്നായ ബംഗ്ലാദേശിനെ സ്കോട്ട്ലന്റാണ് തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്റ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തപ്പോൾ, ബംഗ്ലാദേശിന്റെ മറുപടി 134 ൽ ഒതുങ്ങി. തന്റെ കരിയറിൽ വെറും മൂന്നാം മത്സരത്തിനിറങ്ങിയ ക്രിസ് ഗ്രീവ്‌സിന്റെ ആൾറൗണ്ട് മികവാണ് മത്സരഫലം സ്കോട്ട്ലന്റിന് അനുകൂലമാക്കിയത്.
ഒരുഘട്ടത്തിൽ 53ന് ആറുവിക്കറ്റുകൾ വീണ് പരുങ്ങിയ സ്കോട്ട്ലന്റിനെ ഗ്രീവ്സ് ആണ് പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 28 പന്തുകൾ നേരിട്ട താരം 45 റൺസാണ് അടിച്ചെടുത്തത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശ് നിരയിലെ മുഷ്ഫിക്കർ റഹീം, ഷാക്കിബുൾ ഹസൻ എന്നീ വമ്പന്മാരുടെ വിക്കറ്റുകൾ പിഴുതതും ഗ്രീവ്സാണ്. മറ്റ് ബൗളർമാരും കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിച്ചതോടെ, ബംഗ്ലാദേശ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിൽ ഒന്നിലേക്ക് കൂപ്പുകുത്തുകയായിരുന്നു.