December 29, 2019
December 29, 2019
റിയാദ് : ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുന്നു. പാക്കിസ്ഥാന്റെ സമ്മർദത്തെ തുടർന്നാണ് യോഗം വിളിച്ചു ചേർക്കാൻ ഒഐസി തീരുമാനിച്ചതെന്നാണ് വിവരം. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.എന്നാൽ സൗദി അറേബ്യ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇസ്ലാമാബാദില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരന്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും ചര്‍ച്ച ചെയ്തതായി ഖുറേഷി പറഞ്ഞു.അതേസമയം, കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള നീക്കം ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്. സൗദി അറേബ്യയും യു.എ.ഇ യും ഇന്ത്യയുടെ ഉറ്റ സുഹൃദ് രാഷ്ട്രങ്ങളായതിനാൽ ഇക്കാര്യത്തിൽ വളരെ കരുതലോടെയായിരിക്കും ഇന്ത്യ തുടർനടപടികൾ സ്വീകരിക്കുക. കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിൽ ഓ.ഐ.സി നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
ഖത്തർ-ഗൾഫ് വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ന്യൂസ്‌റൂമിന്റെ ഒരു ഗ്രൂപ്പിലും ഇനിയും അംഗങ്ങളായി ചേർന്നിട്ടില്ലാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക