March 01, 2022
March 01, 2022
ന്യൂ ഡൽഹി : റഷ്യ - യുക്രൈൻ യുദ്ധത്തിനിടയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ ചിലർ ജന്മനാട്ടിൽ തിരികെയെത്തിക്കഴിഞ്ഞു. ബങ്കറുകളും മറ്റ് ഭൂഗർഭ സുരക്ഷിതസ്ഥാനങ്ങളിലും മണിക്കൂറുകളും ദിവസങ്ങളും കഴിച്ചുകൂട്ടിയ ഇവർ, പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. പഠിച്ചുതുടങ്ങിയ കോഴ്‌സുകൾ ഇനിയെങ്ങനെ പൂർത്തിയാക്കുമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുയരുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് കോവിഡ് വ്യാപനം പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളും സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. ചൈനയിൽ പഠനം തുടങ്ങിയ പലരും കോവിഡിന്റെ വരവോടെ അർമേനിയയിലെയും മറ്റും കോളേജുകളിലേക്ക് മാറിയാണ് പഠനം പൂർത്തിയാക്കിയത്. യുക്രൈനിലെ സ്ഥിതിഗതികൾ എന്ന് ശാന്തമാകും എന്നറിയാത്തത് ഈ വിദ്യാർത്ഥികളെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. മെഡിക്കൽ മേഖലയിലെ എം.ബി.ബി.എസ് അടക്കമുള്ള കോഴ്‌സുകളാണ് യുക്രൈനിൽ അധികപേരും പഠിക്കുന്നത്. വലിയ സംഖ്യ ഫീസായി നൽകേണ്ട കോളേജുകളിൽ പണം മുൻകൂറായി അടക്കുകയും ചെയ്തു. അവസാന പരീക്ഷ മാത്രം ബാക്കി നിൽക്കെ തിരികെ വിമാനം കയറേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. തങ്ങളുടെ ഇതുവരെയുള്ള പ്രയത്നം പാഴായിപ്പോവാതെയിരിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്ന അഭ്യർത്ഥനയാണ് ഇവർ മുന്നോട്ട് വെക്കുന്നത്.