October 31, 2021
October 31, 2021
ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെ ന്യൂസിലന്റിനോടും ഇന്ത്യക്ക് തോൽവി. 8 വിക്കറ്റിനാണ് കിവികൾ കോഹ്‍ലിയെയും കൂട്ടരെയും മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കേവലം 110 റൺസാണ് കണ്ടെത്താനായത്. പിന്തുടരാനിറങ്ങിയ ന്യൂസിലന്റ് രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി, 33 പന്ത് ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. വലിയ മാർജിനിൽ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ സെമിഫൈനൽ മോഹങ്ങൾ ത്രിശങ്കുവിലായി. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും വൻ വിജയവും, ഒപ്പം ഭാഗ്യവും തുണച്ചാലേ ഇന്ത്യക്കിനി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനാവൂ.
ടോസ് മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യക്ക് പവർ പ്ലേ അവസാനിക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപണിംഗിൽ പുതുതായി പരീക്ഷിക്കപ്പെട്ട ഇഷാൻ കിഷനാണ് ആദ്യം വീണത്. ഏറെ വൈകാതെ ലോകേഷ് രാഹുലും രോഹിത്ത് ശർമയും പവലിയനിൽ മടങ്ങിയെത്തി. മുൻനിര ബാറ്റ്സ്മാൻമാരുടെ തകർച്ച മധ്യനിര ബാറ്റ്സ്മാന്മാരും ആവർത്തിച്ചതോടെ ഇന്ത്യ റൺ കണ്ടെത്താൻ നന്നേ പാടുപെട്ടു. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ടീമിനെ നൂറ് കടത്തിയത്. 26 റൺസെടുത്ത ജഡേജ ടോപ്സ്കോററായപ്പോൾ പാണ്ഡ്യ 23 റൺസെടുത്തു. ന്യൂസിലന്റിനായി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കുറഞ്ഞ പന്തിൽ വിജയം കൊയ്യാനായാൽ റൺറേറ്റ് ഉയർത്താനാവുമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയ കിവികൾ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി മുന്നേറി. 20 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിനെ ജസ്പ്രീത് ബുമ്ര പുറത്താക്കിയെങ്കിലും, മിച്ചൽ - വില്യംസൺ സഖ്യം ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ പോലും നൽകാതെ കളി കയ്യിലാക്കി. അർധസെഞ്ചുറിക്ക് ഒരു റൺ അകലെ മിച്ചൽ പുറത്താവുമ്പോൾ കിവികൾ വിജയത്തിൽ നിന്നും കേവലം 15 റൺസ് മാത്രമകലെയായിരുന്നു. ഏറെവൈകാതെ ടീം ലക്ഷ്യം മറികടക്കുകയും ചെയ്തു.