May 22, 2022
May 22, 2022
കുവൈത്ത് / സൗദി അറേബ്യ : കോവിഡ് ആശങ്കകൾ മാറി ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെ കുരങ്ങുപനിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഗൾഫിലേക്കും കടക്കുകയാണ്. മെയ് 13 മുതല്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറ്റി രണ്ട് കുരങ്ങ് പനി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിയിപ്പ് നൽകിയിട്ടുമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി, അണുബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരെ കൃത്യമായ വിവരങ്ങള്‍ അറിയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ കുരങ്ങ് പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം കനത്ത ജാഗ്രത തുടരുകയാണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയം രോഗത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് സൂക്ഷ്മമായ നിരീക്ഷണം നടത്തി വരികയാണ്..എന്നാൽ രാജ്യത്ത് ഇത് വരെ കുരങ്ങു പനി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.
ഇതിനിടെ, രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയവും അറിയിച്ചു.അതേസമയം,ജാഗ്രതയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.ഏതെങ്കിലും തരത്തിൽ കേസുകൾ കണ്ടെത്തിയാൽ എല്ലാ മെഡിക്കൽ ലബോറട്ടറികളും പരിശോധനാ സൗകര്യങ്ങളും സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.പൊതുജനാരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച ബോധവത്കരണ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകളിൽ,പ്രത്യേകിച്ച് രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിക്കുന്നത്. ചിക്കൻപോക്‌സ് പേലെ തോന്നിക്കുമെങ്കിലും ചിക്കൻപോക്‌സിനെക്കാളും വേദനയും അസ്വസ്ഥതകളും നിറഞ്ഞതാണ് കുരങ്ങുപനിയുടെ അനുഭവമെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുമെന്നതിനാൽ രോഗികൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് നിൽക്കണമെന്നാണ് പ്രധാന നിർദേശം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക