December 16, 2021
December 16, 2021
ദോഹ : സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകക്കൂട്ടത്തിനും ആതിഥേയരെ വിജയത്തിലെത്തിക്കാനായില്ല. ഫിഫ അറബ് കപ്പിന്റെ സെമിഫൈനലിൽ അൾജീരിയയെ നേരിടാനിറങ്ങിയ ഖത്തർ, ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയുമായി പുറത്തായി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ പതിനെട്ടാം മിനിറ്റിലാണ് വിധി നിർണയിച്ച ഗോൾ പിറന്നത്. ആദ്യസെമിഫൈനലിൽ ഈജിപ്തിനെ അട്ടിമറിച്ച ടുണീഷ്യയും കലാശക്കളിക്ക് യോഗ്യത നേടി. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അൾജീരിയയും ട്യുണീഷ്യയും പ്രഥമ അറബ് കപ്പിനായി ഏറ്റുമുട്ടും.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം അൾജീരിയയാണ് മത്സരത്തിലെ ആദ്യഗോൾ കണ്ടെത്തിയത്. പോസ്റ്റിനെ ലക്ഷ്യമാക്കി ബെനയാഡ തൊടുത്തുവിട്ട ലോങ്ങ് റേഞ്ചർ ബെൻലാമ്രി ഹെഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. കാണികളുടെ ആരവം ഊർജമാക്കി മറുപടി ഗോളിനായി കിണഞ്ഞുപരിശ്രമിച്ച ഖത്തർ, ഇഞ്ചുറി സമയത്തിന്റെ ഏഴാം മിനിറ്റിൽ ഒപ്പമെത്തി. കൃത്യതയാർന്നൊരു ഹെഡറിലൂടെ മുഹമ്മദ് മുൻതാരിയാണ് ഖത്തറിന് സമനില നേടിക്കൊടുത്തത്. എന്നാൽ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. മത്സരത്തിന്റെ അവസാനമിനിറ്റിൽ അൾജീരിയക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബെലൈലി എടുത്ത സ്പോട്ട് കിക്ക്, മുഴുനീള ഡൈവിലൂടെ ഖത്തർ ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ നിന്നും താരം വലകുലുക്കി. പിന്നാലെ റഫറി ഫൈനൽ വിസിലും മുഴക്കിയതോടെ ഖത്തറിന്റെ തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ അസ്തമിച്ചു.
ഇരുനിരകൾക്കും ഏറെ അവസരങ്ങൾ ലഭിച്ച ടുണീഷ്യ - ഈജിപ്ത് മത്സരവും ഇഞ്ചുറി സമയത്താണ് നിർണ്ണയിക്കപ്പെട്ടത്. ആദ്യപകുതിക്ക് സമാനമായി രണ്ടാം പകുതിയും ഗോൾ രഹിതമായി അവസാനിക്കും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിൽ, ട്യുണീഷ്യക്ക് വലതുവിങ്ങിലൊരു ഫ്രീകിക്ക് ലഭിച്ചു. ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് ക്ലിയർ ചെയ്യാനുള്ള ഈജിപ്ത് നായകൻ അമർ അൽ സുലായയുടെ ശ്രമം അവസാനിച്ചത് സ്വന്തം ഗോൾവലയിൽ. ഡിസംബർ 18 ന് ഇന്ത്യൻ സമയം വൈകീട്ട് 3:30 ന് ഖത്തറും ഈജിപ്തും മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. 8:30 നാണ് അൾജീരിയയും ട്യുണീഷ്യയും കലാശക്കളിക്ക് കളത്തിലിറങ്ങുന്നത്.