December 18, 2021
December 18, 2021
ദോഹ : ഫിഫ അറബ് കപ്പിൽ ആതിഥേയരായ ഖത്തറിന് മൂന്നാം സ്ഥാനം. സ്റ്റേഡിയം 974 ൽ നടന്ന മത്സരത്തിൽ കരുത്തരായ ഈജിപ്തിനെ തോൽപിച്ചാണ് ഖത്തർ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ അൾജീരിയയും ട്യുണീഷ്യയും കപ്പിനായി ഏറ്റുമുട്ടും.
ഖത്തറിന്റെ ഗോൾമുഖത്ത് നിരന്തരം ഭീതി സൃഷ്ടിക്കാൻ ഈജിപ്തിന് കഴിഞ്ഞെങ്കിലും മിഷാൽ ബാഷം കാത്ത ഗോൾ വല കുലുങ്ങിയില്ല. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഖത്തറിന് വേണ്ടി ആദ്യ കിക്കെടുത്ത നായകൻ അലി ഹൈദോസിന്റെ ശ്രമം വലത് പോസ്റ്റിൽ ഉരുമ്മിക്കൊണ്ട് പുറത്തേക്ക് പോയെങ്കിലും, ഈജിപ്ത് താരം അഹ്മദ് ഹെഗാസിയുടെ കിക്ക് ഖത്തർ ഗോൾകീപ്പർ തടുത്തിട്ടു. ആദ്യ അഞ്ചുകിക്കിൽ നാല് ഗോളുകൾ വീതമടിച്ച് ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡൻഡെത്തിലേക്ക് നീണ്ടു. ഈജിപ്തിനായി മുഹമ്മദ് ഷെരീഫ് എടുത്ത അടുത്ത കിക്കും ബാഷം തടുത്തതോടെ ഖത്തറിന് വിജയവും, അർഹിച്ച മൂന്നാം സ്ഥാനവും ലഭിച്ചു.