April 02, 2022
April 02, 2022
അജു അഷ്‌റഫ് /സ്പോർട്സ് ഡെസ്ക്
ദോഹ : ഖത്തർ ലോകകപ്പിൽ പന്തുതട്ടുന്ന 32 ടീമുകളെയും 8 ഗ്രൂപ്പുകളാക്കി തരം തിരിച്ചു കഴിഞ്ഞു. ഇറ്റലി, കൊളംബിയ, സ്വീഡൻ, ഈജിപ്ത് തുടങ്ങിയ വമ്പന്മാരൊഴികെ, എല്ലാ പ്രമുഖടീമുകളും ലോകകപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നവംബർ 21 ന്, ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് പന്തുരുണ്ടു തുടങ്ങുന്നത്. ഹോളണ്ടിനെയും ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ തന്നെ നേരിടുമ്പോൾ, ഖത്തർ -സെനഗൽ മത്സരത്തിന് വേദിയാവുന്നത് അൽ തുമാമയാണ്.
ലാറ്റിനമേരിക്കൻ ഫുട്‍ബോൾ സൗന്ദര്യം കാലുകളിലാവാഹിച്ചെത്തുന്ന അർജന്റീന - ബ്രസീൽ ടീമുകൾക്കായാണ് മലയാളികൾ ഏറ്റവുമധികം ആർപ്പുവിളിക്കാറുള്ളത്. ഖത്തർ ലോകകപ്പിലും ഈ പതിവിന് മാറ്റമുണ്ടാവാനിടയില്ല. ലുസൈൽ സ്റ്റേഡിയത്തിൽ, നവംബർ 22 ന് ഖത്തർ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് അർജന്റീന സൗദിയെ നേരിടാനിറങ്ങും. നവംബർ 26 ന് ലുസൈലിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ മെക്സിക്കോയെ നേരിടാൻ അർജന്റീന ഇറങ്ങുന്നത് രാത്രി 10 മണിക്കാണ്. ലെവൻഡോവ്‌സ്കിയും മെസ്സിയും നേർക്കുനേർ വരുന്ന, ഗ്രൂപ്പിലെ മൂന്നാം മത്സരം സ്റ്റേഡിയം 974 ലാണ് നടക്കുന്നത്. നവംബർ 30 ന്, ഖത്തർ സമയം രാത്രി 10 മണിക്കാണ് മത്സരം.
ബ്രസീലെന്ന കാനറിപ്പക്ഷികൾ ഇത്തവണയും മികച്ച മുന്നേറ്റനിരയുമായാണ് ലോകകപ്പിനെത്തുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ 24 ന് സെർബിയയുമായാണ് ബ്രസീലിന്റെ ആദ്യമത്സരം. ഖത്തർ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്. സ്വിട്സർലാന്റുമായി രണ്ടാം മത്സരത്തിന് സ്റ്റേഡിയം 974 ലാണ് ബ്രസീൽ ഇറങ്ങുന്നത്. മത്സരം നവംബർ 28 ന് രാത്രി 7 മണിക്ക് നടക്കും. അവസാനഗ്രൂപ്പ് മത്സരത്തിനായി വീണ്ടും ലുസൈൽ സ്റ്റേഡിയത്തിൽ എത്തുന്ന ബ്രസീൽ, ഡിസംബർ രണ്ടിന് രാത്രി 10 മണിക്ക് കാമറൂണിനെ നേരിടും.