September 22, 2021
September 22, 2021
തന്റെ മാതാവിനെ ക്രിസ്ത്യൻ മിഷനറികൾ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റി എന്ന ആരോപണവുമായി ബിജെപി എംഎൽഎ രംഗത്ത്. കർണ്ണാടകയിലെ ഹൊസദുർഗ മണ്ഡലത്തിലെ എംഎൽഎ ഗൂലിഹട്ടി ശേഖർ ആണ് തന്റെ മണ്ഡലത്തിലെ ക്രിസ്ത്യൻ മിഷനറികൾക്ക് എതിരെ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
തന്റെ മാതാവ് അടക്കം പ്രദേശത്തെ ഇരുപതിനായിരത്തോളം പേരെ ഈ സംഘം മതം മാറ്റി എന്നാണ് എംഎൽഎയുടെ വാദം. "നെറ്റിയിൽ കുങ്കുമം തൊടാൻ അമ്മ ഇപ്പോൾ സമ്മതിക്കുന്നില്ല. വീട്ടിൽ പൂജാകർമ്മങ്ങൾ നടത്തുന്നതിലും എതിർപ്പ് പ്രകടിപ്പിക്കുകയാണ്. മറുത്തെന്തെങ്കിലും പറയാൻ ശ്രമിച്ചാൽ താൻ ജീവിതം അവസാനിപ്പിക്കും എന്ന് വെല്ലുവിളിക്കുകയാണ് അമ്മയിപ്പോൾ "- ശേഖർ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ ഫോണിന്റെ റിങ്ടോൺ പോലും ക്രിസ്ത്യൻ ഭക്തിഗാനം ആക്കിയെന്നും ഇയാൾ ആരോപിക്കുന്നു. മതപരിവർത്തനത്തെ നിയന്ത്രിക്കാനുള്ള ബില്ല് കർണാടക പാസാക്കാൻ ഒരുങ്ങുന്നതിനിടെ ആണ് ഈ ആരോപണം പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.