November 30, 2021
November 30, 2021
ലോകഫുട്ബോളിലെ സുപ്രധാന അവാർഡുകളിൽ ഒന്നായ ബാലൻഡിയോർ പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി കാരണം 2020 വർഷത്തിൽ അവാർഡ് നൽകിയിരുന്നില്ല. 2021 വർഷത്തെ ജേതാവിനെയാണ് ഇന്ന് പുലർച്ചെ പ്രഖ്യാപിച്ചത്. തന്റെ രാജ്യത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട ട്രോഫി വരൾച്ചയ്ക്ക് കോപ്പ അമേരിക്ക നേട്ടത്തിലൂടെ അന്ത്യം കുറിച്ച ലയണൽ മെസ്സി ഏഴാം വട്ടവും ബാലൻഡിയോർ സ്വന്തമാക്കിയപ്പോൾ, പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്‌കി ആണ് രണ്ടാമതെത്തിയത്. ചരിത്രത്തിൽ ഏറ്റവുമധികം ബാലൻഡിയോർ നേടിയ താരം, ബാലൻഡിയോർ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം തുടങ്ങിയ റെക്കോർഡുകൾ മെസ്സി ഇതോടെ സ്വന്തം പേരിലാക്കി.
ലയണൽ മെസ്സിക്ക് 613 വോട്ടുകൾ ലഭിച്ചപ്പോൾ 580 വോട്ടുകളാണ് ലെവൻഡോവ്സ്‌കി നേടിയത്. ജോർജ്ജിഞ്ഞോ, ബെൻസിമ, എൻഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെ സ്ഥാനങ്ങൾ നേടിയത്. ഇത്തവണ ഏർപ്പെടുത്തിയ മികച്ച സ്‌ട്രൈക്കർക്കുള്ള പുതിയ അവാർഡിന് ലെവൻഡോവ്സ്‌കി അർഹനായപ്പോൾ, ഡോണറുമ്മ ആണ് മികച്ച ഗോൾകീപ്പർ. സ്‌പെയിൻ താരം പെഡ്രിയെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. ബാഴ്‌സലോണയുടെ അലെക്സിയ പ്യൂട്ടെല്ലാസ് ആണ് മികച്ച വനിതാ താരം. പുരുഷ-വനിതാ ടീമുകളുടെ പ്രകടനം അടിസ്ഥാനമാക്കി ചെൽസി സിറ്റിയെ മികച്ച ക്ലബ്ബായും ബാലൻഡിയോർ സമിതി തിരഞ്ഞെടുത്തു.