November 15, 2021
November 15, 2021
ഏകദിന ക്രിക്കറ്റിൽ പലതവണ നേടിയ ലോകകിരീടം, കുട്ടിക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കൊരു ബാലികേറാമലയായിരുന്നു. ഒടുവിലാ വറുതിക്ക് അറുതിയായിരിക്കുന്നു. 2021 ട്വന്റി ട്വന്റി ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയുടെ ഷെൽഫിലേക്ക്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വില്യംസൺ നയിച്ച ന്യൂസിലാന്റിനെ ഏഴ് പന്തുകൾ അവശേഷിക്കെ എട്ട് വിക്കറ്റിന് ആധികാരികമായി തോൽപിച്ചാണ് കങ്കാരുക്കൾ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും പ്രകടനമികവിലാണ് ഓസീസ് മറികടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിനെ നായകൻ കെയിൻ വില്യംസണാണ് മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. മുന്നിൽ നിന്ന് നയിച്ച നായകൻ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു. കേവലം 48 പന്തുകളിൽ നിന്നും 3 സിക്സറുകളുടെ അകമ്പടിയോടെ 85 റൺസാണ് താരം അടിച്ചെടുത്തത്. ഓസീസ് ബൗളിംഗ് നിരയിൽ മൂന്ന് വിക്കറ്റുകൾ പിഴുത ഹേസൽവുഡ് തിളങ്ങിയപ്പോൾ, മിച്ചൽ സ്റ്റാർക്ക് തന്റെ നാല് ഓവറുകളിൽ 60 റൺസാണ് വഴങ്ങിയത്. പിന്തുടരാനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാർഷ് - വാർണർ സഖ്യം കളിയുടെ കടിഞ്ഞാൺ കയ്യിലാക്കി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ ഇരുവരും മത്സരിച്ചതോടെ കിവി ബൗളർമാർ അടികൊണ്ട് വലഞ്ഞു. വാർണർ 53 റൺസെടുത്തപ്പോൾ, 77 റൺസെടുത്ത മാർഷ് പുറത്താവാതെ നിന്നു. കളിയിലെ കേമനായി മാർഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വാർണറാണ് പരമ്പരയിലെ താരം.