November 11, 2021
November 11, 2021
ദുബൈ : ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഓസ്‌ട്രേലിയയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7:30 ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ ഇടമുറപ്പിച്ച ന്യൂസിലാന്റിനെയാണ് ഈ മത്സരത്തിലെ വിജയികൾ നേരിടുക.
സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന പാകിസ്ഥാൻ ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഇന്ത്യയെ തോല്പിച്ച് ഗ്രൂപ്പ് ഘട്ടം ആരംഭിച്ച ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് കെട്ടുറപ്പാർന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആവശ്യഘട്ടങ്ങളിൽ കൂറ്റനടികളുമായി ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള മധ്യനിര ബാറ്റ്സ്മാന്മാരും ഫോമിലാണെന്നത് ഏഷ്യൻ ടീമിന് ആത്മവിശ്വാസമേകുന്നു. മറുവശത്ത് കങ്കാരുക്കൾ നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് സെമിഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. സമ്മർദ്ദഘട്ടങ്ങളിൽ ടീം മികവ് പ്രകടിപ്പിക്കാറുണ്ടെന്നതാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പ്രതീക്ഷ നൽകുന്ന ഘടകം. ഐപിഎല്ലിൽ ഫോം ഇല്ലാതെ ഉഴറിയ വാർണർ താളംകണ്ടെത്തിയതും ഓസീസിന് സന്തോഷവാർത്തയാണ്. ട്വന്റി ട്വന്റിയിൽ 22 തവണ ഇരുടീമുകളിലും ഏറ്റുമുട്ടിയപ്പോൾ 13 തവണയും വിജയം പാകിസ്താനൊപ്പമായിരുന്നു. ദുബൈ സ്റ്റേഡിയത്തിൽ പാക്ക് ആരാധകർ ആരവമുയർത്താൻ ഉണ്ടാവുമെന്നതും പാകിസ്ഥാന് അനുകൂലമായ ഘടകമാണ്. ബാറ്റിംഗ് ദുഷ്കരമായ ദുബൈയിലെ പിച്ചിൽ ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുത്തേക്കും. രണ്ടാം ഇന്നിങ്സിൽ ഈർപ്പത്തിന്റെ സാന്നിധ്യം ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുമെന്നുറപ്പുള്ള ദുബൈയിൽ ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ കേവലം 122 റൺസാണ്.