November 19, 2020
November 19, 2020
കാബൂൾ : അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് ഓസ്‌ട്രേലിയൻ പട്ടാളം നിരപരാധികളായ നിരവധി ആളുകളെ കൊന്നൊടുക്കിയാതായി വെളിപ്പെടുത്തൽ.ഓസ്‌ട്രേലിയൻ സൈന്യം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും ഓസ്‌ട്രേലിയൻ സൈനിക മേധാവി പറഞ്ഞു.വ്യത്യസ്ത സംഭവങ്ങളിലായി 39 നിരപരാധികളെ സൈന്യം കൊലപ്പെടുത്തിയതിന്റെ വിശദ വിവരങ്ങളാണ് നാല് വർഷം നീണ്ട അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഓസ്‌ട്രേലിയൻ സ്‌പെഷ്യൽ ഫോഴ്‌സിലെ അംഗങ്ങൾ തടവുകാരെയും കർഷകരെയും മറ്റ് സാധാരണക്കാരെയും കൊലപ്പെടുത്തിയതിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായും പ്രതിരോധ സേന മേധാവി ജനറൽ ആംഗസ് കാമ്പ്‌ബെൽ പറഞ്ഞു.
സംഭവത്തിൽ ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയോട് ഫോണിലാണ് ഖേദം പ്രകടിപ്പിച്ചത്.കുറ്റക്കാരായ 25 സൈനികർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.നിരായുധരായ പുരുഷന്മാരെയും കുട്ടികളെയും ആസ്ട്രേലിയൻ സൈന്യം കൊന്നൊടുക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചതിനു പിന്നാലെ 2016 ലാണ് ആസ്ട്രേലിയൻ ഭരണകൂടം ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയത്.
2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് അമേരിക്കയുടെ നേതൃത്വത്തിൽ അഫ്ഘാനിസ്താന് നേരെ സൈനിക നീക്കം തുടങ്ങിയത്.അഫ്ഗാനിസ്ഥാനിൽ വിന്യസിച്ച സഖ്യകക്ഷി സേനയിൽ ആസ്ട്രേലിയയും പങ്കാളിയായിരുന്നു. 18 വർഷം പിന്നിട്ട അഫ്ഗാൻ അധിനിവേശത്തെ തുടർന്ന് മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. 32,000 സാധാരണ പൗരന്മരുൾപ്പടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരുടെ ജീവനെടുത്ത, അനവധി കുടുംബങ്ങളെ അനാഥമാക്കിയ അഫ്ഗാനിലെ താലിബാൻ - യു എസ് സംഘർഷത്തിന് അന്ത്യം കുറിക്കാൻ ദോഹയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നുവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.