April 23, 2024
April 23, 2024
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ദയാധനം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ ഇതുവരെ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ലെന്നാണ് വിവരം. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് മന്ത്രാലയം വഴിയാണ് പണം കൈമാറേണ്ടത്. പണം സമാഹരിച്ച വിവരം കഴിഞ്ഞ പന്ത്രണ്ടാം തീയതി സൗദിയിലെ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ട്രസ്റ്റിന്റെ അക്കൗണ്ടിലുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള എല്ലാ നടപടികളും രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മോചനദ്രവ്യം സമാഹരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നിയമസഹായ സമിതി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും നിയമസഹായസമിതി വ്യക്തമാക്കി. അതേസമയം റഹീമിന്റെ മോചനത്തിനുള്ള കോടതി നടപടികള്‍ റിയാദില്‍ ആരംഭിച്ചു. ഇനി മരിച്ച യുവാവിന്റെ കുടുംബത്തെയും റഹീമിനെയും കോടതിയില്‍ വിളിച്ചുവരുത്തി മോചന വ്യവസ്ഥയില്‍ തീര്‍പ്പാക്കും. 34 കോടി രൂപ കൈമാറിയാല്‍ റഹീമിനെ മോചിപ്പിക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് നിയമസഹായ സമിതി വക്കീല്‍ മുഖാന്തരം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം അബ്ദുല്‍ റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സിനിമയില്‍ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ചിലര്‍ അത് വിവാദമാക്കിയെന്നും ബോ.ചെ പറഞ്ഞു. റഹീമിന്റെ മോചനം സിനിമയാക്കാന്‍ ഇല്ലെന്ന് സംവിധായകന്‍ ബ്ലെസി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയാക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F