January 03, 2024
January 03, 2024
തൃശ്ശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പൊതുസമ്മേളന വേദിയിലെത്തിയത്. ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ കുട്ടനെല്ലൂരിലെത്തി. തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തി. കനത്ത സുരക്ഷയില്‍ നടന്ന റോഡ് ഷോയില്‍ റോഡിന് ഇരുവശത്തും നിന്ന ആളുകള്‍ മോദിയെ അഭിവാദ്യം ചെയ്തു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ്ഗോപി എന്നിവരും റോഡ് ഷോയില്‍ ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് 'സ്ത്രീ ശക്തി, മോദിക്കൊപ്പം' എന്ന പേരില്‍ സംഘടിപ്പിച്ച മഹിളാ സമ്മേളത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച നരേന്ദ്രമോദി, അക്കാമ്മ ചെറിയാന്‍, റോസമ്മാ പുന്നൂസ്, കെ വി കുട്ടിമാളു, തുടങ്ങിയ കേരളത്തിലെ പ്രധാന വനിത വ്യക്തിത്വങ്ങളെയും സ്വതന്ത്ര്യ സമര സേനാനികളായ വനിതകളേയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സുരേഷ് ഗോപിക്ക് പുറമെ ശോഭന, പി ടി ഉഷ, മിന്നുമണി, ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ ലഭിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ- വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 'മോദിയുടെ ഗ്യാരന്റി' എന്ന് വിശേഷിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനനേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചു, വികസന ഭാരതത്തിന്റെ വലിയ നേട്ടമാണ് വനിതാ സംവരണ ബില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച മോദി ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പറഞ്ഞു. മുത്തലാഖ് നിരോധനം, ശബരിമലയിലെ പ്രതിസന്ധി, തൃശ്ശൂര്‍പ്പൂര വിവാദം, മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത ക്രിസ്മസ് വിരുന്ന് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രസംഗത്തിന് പിന്നാലെ 5.10ഓടെ പ്രധാനമന്ത്രി മടങ്ങി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F