January 14, 2024
January 14, 2024
കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (ഞായർ) പുലർച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം മാറമ്പള്ളിയിൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം മാറമ്പിള്ളി ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് രാത്രി എട്ട് മണിക്ക് ഖബറടക്കം നടക്കും.
1977 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെയും എം.എൽ.എ ആയിരുന്നു. നിലവിൽ കെ.പി.സി.സി നിർവാഹ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 1962ൽ എറണാകുളം ജില്ല യൂത്ത് കോൺസ് ജനറൽ സെക്രട്ടറിയായി. 1966ൽ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയും 1968ൽ ഡി.സി.സി പ്രസിഡന്റുമായി. 1978 മുതൽ 83 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും തുടർന്ന് 97 വരെ വൈസ് പ്രസിഡന്റുമായി. 1982ലും 84ഉം കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ഉപ നേതാവായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായും ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1977ൽ ആലുവ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 1982, 1987, 1991, 2001 എന്നീ വർഷങ്ങളിൽ നാലു തവണ കുന്നത്തുനാട്ടിൽ നിന്ന് വിജയിച്ചു. 1991-1995 കാലയളവിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെ സ്വാധീനശക്തി വർധിപ്പിച്ച നേതാവാണ് ടി.എച്ച്. മുസ്തഫ. 14 വർഷം എറണാകുളം ഡി.സി.സി. അധ്യക്ഷനായിരുന്നു. കൂടാതെ, കെ.പി.സി.സി ഉപാധ്യക്ഷന്റെ ചുമതലയും വഹിച്ചു. എറണാകുളം ജില്ല സഹകരണ ബാങ്ക്, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് അടക്കമുള്ളവയുടെ ഡയറക്ടർ ആയിരുന്നു.
പിതാവ്: ടി.കെ.എം. ഹൈദ്രോസ്, മാതാവ്: ഫാത്തിമ ബീവി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F