August 24, 2020
August 24, 2020
അൻവർ പാലേരി
മലപ്പുറം : കോവിഡ് കാരണം ഗൾഫിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞില്ലെങ്കിലും മലപ്പുറം തിരൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാർ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് മുഴുവൻ മാതൃകയാവുകയാണ്. തിരൂർ കുറ്റൂർ സ്വദേശികളായ അഫ്സലും റാഫിയും ഷഫീഖുമാണ് കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ സ്വന്തം ഗ്രാമത്തിൽ മൽസ്യ കച്ചവടത്തിന് ഇറങ്ങിയത്. യുഎയിലെ റാസൽഖൈമയിൽ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു റാഫി(മുത്തു). അബുദാബിയിൽ സൂപ്പർമാർക്കറ്റിലാണ് അഫ്സൽ ജോലി ചെയ്തിരുന്നത്. കുവൈത്തിൽ എയർകണ്ടീഷനിംഗ് കമ്പിനിയിൽ ജോലി ചെയ്തിരുന്ന ഷഫീഖ് നാട്ടിലെത്തി വിവാഹം കഴിച്ച ശേഷം തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഗൾഫിൽ കോവിഡ് മഹാമാരി രൂക്ഷമായത്.തുടർന്ന് യാത്രാ വിലക്ക് നിലവിൽ വന്നതിനാൽ നാട്ടിൽ കുടുങ്ങുകയായിരുന്നു.ജനുവരി 26 നായിരുന്നു അഫ്സലിന്റെ വിവാഹം.അഫ്സൽ നിക്കാഹ് ചെയ്തു അബുദാബിയിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.മാർച്ച് എട്ടിനായിരുന്നു അഫ്സലിന്റെ നിക്കാഹ്.സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് റാഫി നാട്ടിലെത്തിയത്.
കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മൂന്നു സുഹൃത്തുക്കളും കയ്യിലെ പണം തീർന്നപ്പോൾ തിരിച്ചു പോകുന്നതുവരെ പിടിച്ചു നിൽക്കാനുള്ള വരുമാന മാർഗമെന്ന നിലയിലാണ് സ്വന്തം നാട്ടിൽ തന്നെ മൽസ്യ കച്ചവടം തുടങ്ങിയത്. തെക്കൻ കുറ്റൂരിലെ മുക്കിലപ്പീടികയിലാണ് ഇവർ മൽസ്യ വില്പന നടത്തുന്നതെങ്കിലും ഫോൺ വിളിച്ചോ വാട്ട്സാപ്പിലോ വിവരം അറിയിച്ചാൽ ഏതുതരം മത്സ്യവും വീടുകളിൽ എത്തും. കുറ്റൂരിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ അതിരാവിലെ തന്നെ അന്നത്തെ മൽസ്യങ്ങളുടെ ഫോട്ടോകളും വിലയും പോസ്റ്റ് ചെയ്യും.ഏറ്റവും പുതിയ ഗുണനിലവാരമുള്ള മൽസ്യങ്ങൾ വീടുകളിൽ എത്തിച്ചുനൽകുന്നതിന് ഡെലിവറി ചാർജോ അധിക വിലയോ ഈടാക്കാത്തതിനാൽ നാട്ടുകാർക്കും സന്തോഷം.എന്തായാലും മൂന്നു പേരും ചേർന്നുള്ള മൽസ്യക്കച്ചവടം ഇതിനോടകം തന്നെ നാട്ടിൽ ഹിറ്റായിരിക്കുകയാണ്. സാഹചര്യം അനുകൂലമായാൽ ഗൾഫിലേക്ക് തിരിച്ചു പോകാൻ തന്നെയാണ് മൂന്നുപേരുടെയും തീരുമാനം. അതേസമയം, ആത്മാർത്ഥമായി അധ്വാനിക്കാൻ തയാറുണ്ടെങ്കിൽ ഭാവിയിൽ ഗൾഫ് സ്വപ്നങ്ങൾക്ക് മങ്ങലേറ്റാലും നാട്ടിൽ തന്നെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് ഇവർ സ്വന്തം അനുഭവങ്ങളിലൂടെ തെളിയിക്കുകയാണ്.
കുറ്റൂരിലെ പരമ്പരാഗത കച്ചവടക്കാരുടെ കുടുംബത്തിൽ പെട്ട റാഫിക്കും അറിയപ്പെടുന്ന കുടുംബത്തിലെ അംഗങ്ങളായ ഷഫീഖിനും അഫ്സലിനും പുതിയ സംരംഭത്തിന് കുടുംബത്തിന്റെ നിറഞ്ഞ കയ്യടി. ഗൾഫിലേക്ക് തിരിച്ചുപോകാൻ കഴിയാത്തതിലുള്ള പരാതിയും പരിഭവവുമായി കോവിഡ് കാലം വീട്ടിലിരുന്ന് എണ്ണിത്തീർക്കുന്നതിനു പകരം ഇന്നത്തെ ചെറുപ്പക്കാർ അത്ര പെട്ടെന്ന് ഇറങ്ങിത്തിരിക്കാത്ത ഒരു മേഖലയിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ഇവരുടെ ശ്രമങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവണമെന്ന് ഇവർ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.