February 28, 2023
February 28, 2023
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ :ഖത്തർ ലോകകപ്പിന് ശേഷം 2022 ലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ആര് എന്ന ഫുട്ബോൾ ലോകത്തെ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പിഎസ്ജിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും മികവ് പുലർത്തി ഒടുവിൽ ഖത്തർ ലോകകപ്പിൽ ലോക കിരീടവും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാണ് പോയ വർഷത്തെ മികച്ച തതാരമെന്ന് ഫിഫ പ്രഖ്യാപിച്ചു.
ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലിയോണല്‍ മെസി ഒരിക്കല്‍ക്കൂടി ലോകതാരമായി. 2019ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്‌കാരം.
ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.
സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്‌സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിയാണ് പുഷ്‌കാസ് അവാര്‍ഡ് ജേതാവായത്.
ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു. പോയവര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ ഇയറും ഫിഫ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ ബെല്‍ജിന്‍ ഗോളി തിബോ കോര്‍ത്വയാണ് ടീമിന്റെ ഗോള്‍ കീപ്പര്‍. അഷ്‌റഫ് ഹക്കിമി, വിര്‍ജില്‍ വാന്‍ദെയ്ക്, യാവോ കാന്‍സെലോ എന്നിവര്‍ പ്രതിരോധത്തിലുണ്ട്. ലൂക്കാ മോഡ്രിച്ച്, കെവിന്‍ ഡിബ്രുയിന്‍, കാസിമിറോ എന്നിവരാണ് മധ്യനിരയില്‍. ലിയോണല്‍ മെസി, കരീം ബെന്‍സെമ, ഏര്‍ളിംഗ് ഹാളണ്ട്, കിലിയന്‍ എംബപ്പെ എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9