July 14, 2020
July 14, 2020
ലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങള്‍ മാത്രമാണ് അവരുമായി സംസാരിച്ചതെന്നും മന്ത്രി കെ.ടി.ജലീല്‍. സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
മന്ത്രിയുടെ വാക്കുകൾ :
റംസാന്‍ റിലീഫ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്ന പതിവുണ്ട്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വര്‍ഷവും നടക്കുന്നുണ്ട്. ഇത്തവണ ലോക്ക്‌ഡൗണ്‍ സമയമായതിനാല്‍ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിളിക്കാനാണ് യുഎഇ കൗണ്‍സില്‍ ജനറല്‍ എനിക്ക് നിര്‍ദേശം നല്‍കിയത്. യുഎഇ കൗണ്‍സില്‍ ജനറല്‍ പറഞ്ഞതനുസരിച്ച് മാത്രമാണ് സ്വപ്‌നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ട്. യുഎഇ കൗണ്‍സില്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് സ്വപ്‌ന. യുഎഇ കൗണ്‍സില്‍ ജനറല്‍ എനിക്ക് അയച്ച സന്ദേശങ്ങളടക്കം കയ്യിലുണ്ട്. വിളിച്ചതെല്ലാം ഔദ്യോഗിക കാര്യങ്ങൾക്കാണ്. അസമയത്ത് ഒരിക്കൽ പോലും വിളിച്ചിട്ടില്ല. മറ്റ് വിഷയങ്ങളിലെല്ലാം അന്വേഷണം നടക്കട്ടെ. എന്‍ഐഎ അന്വേഷിക്കട്ടെ, ഒരുകാര്യത്തിലും എനിക്ക് ഭയമില്ല. എല്ലാ വാതിലുകളും അന്വേഷണ ഉദ്യോഗസ്ഥർക്കായി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി കെ.ടി.ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊഴിയെടുക്കല്‍ തുടരുകയാണ്. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ശിവശങ്കറിനു നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് വൈകീട്ട് നാല് മണിക്കുശേഷമാണ് മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നല്‍കി പത്ത് മിനിറ്റുകള്‍ക്കകം ഉദ്യോഗസ്ഥര്‍ മടങ്ങി. തൊട്ടുപിന്നാലെ വീടിന്റെ പിന്‍വശത്തുള്ള വാതിലിലൂടെ ശിവശങ്കര്‍ പുറത്തിറങ്ങുകയും ചോദ്യം ചെയ്യലിനു കസ്റ്റംസ് ഓഫീസില്‍ ഹാജരാകുകയും ചെയ്‌തു. ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് വിവരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക