January 26, 2021
January 26, 2021
ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി തയ്യാറാക്കിയ ബദല്‍ മാസ്റ്റര്‍ പ്ലാന്‍ എം.കെ രാഘവന്‍ എം.പി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സമര്‍പ്പിച്ചു. പ്രായോഗികമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബദല്‍ മാസ്റ്റര്‍ പ്ലാന്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അരവിന്ദ് സിങ് അറിയിച്ചു.
കോഴിക്കോട് എന്‍.ഐ.ടിയുടെയും എയ്‌റോഡ്രോം മേഖലയിലെ വിദഗ്ധരുടെയും സഹായത്തോടെയാണ് ബദല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 16 ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്ലാനിങ് ജനറല്‍ മാനേജര്‍ അമിത് ഭൗമിക് എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബദല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തില്‍ എം.കെ.രാഘവനു പുറമേ ചെയര്‍മാന്‍ അരവിന്ദ് സിങ്, ഓപ്പറേഷന്‍സ് മെമ്പര്‍ ഐ.എന്‍ മൂര്‍ത്തി, പ്ലാനിങ് മെമ്പര്‍ എ.കെ പഥക്, എയര്‍ നാവിഗേഷന്‍ സര്‍വീസ് മെമ്പര്‍ വിനീത് ഗുലാട്ടി, ഇ.ഡി ഓപ്പറേഷന്‍സ് വിവേക് ചൗരെ, ഇ.ഡി എഞ്ചിനീയറിങ് സന്‍ജീവ് ജിന്‍ഡാല്‍, പ്രദീപ് കണ്ടോത്ത് (റിട്ട. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ), മറ്റു ഉന്നത ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു, ഒ.വി മാര്‍ക്‌സിസ് (ജോയിന്റ് ജനറല്‍ മാനേജര്‍, കോഴിക്കോട് എയര്‍പ്പോര്‍ട്ട്) തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ നടപടിയുടെ ഭാഗമായി ഡിജിസിഎയുമായി ചര്‍ച്ച നടത്താന്‍ പ്ലാനിങ് മെമ്പര്‍ എ.കെ പഥക്കിനെ ചെയര്‍മാന്‍ ചുമതലപ്പെടുത്തി.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഗ്രേഡ് 4 ഡിയില്‍ നിന്ന് 4 ഇയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ബദല്‍ മാസ്ര്‌റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് വിശദമായി പഠിച്ച ശേഷം അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്റെ ഉറപ്പ്.
നിലവിലെ റണ്‍വേയുടെ കിഴക്ക് വശത്ത് അതോറിറ്റിയുടെ കൈവശമുള്ള 19.46 ഏക്കര്‍ ഭൂമി (721 മീറ്റര്‍ നീളം, 108 മീറ്റര്‍ വീതി) ഭൂമിക്ക് പുറമെ 43.11 ഏക്കര്‍ കൂടി ഏറ്റെടുത്ത് റണ്‍വേ 3400 മീറ്ററായി വികസിപ്പിക്കാന്‍ കഴിയും. ഇത് സാധ്യമായാല്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ കഴിയും.
വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഏപ്രണ്‍ നാല് ഘട്ടമായി നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍. നിലവിലെ ഏപ്രണിന് പടിഞ്ഞാറുള്ള ഏവിയേഷന്‍ ഫ്യുവല്‍ സ്റ്റേഷനുകളും റസിഡന്‍സ് കോര്‍ട്ടേഴ്‌സുകളും മാറ്റി സ്ഥാപിച്ചുകൊണ്ട് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഏപ്രണ്‍ വികസിപ്പിക്കണം.
നിലവിലെ ടെര്‍മിനല്‍ ഭാഗം ഏപ്രണായി നവീകരിക്കാനുള്ള ദീര്‍ഘകാല പദ്ധതിയും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നു. മാസ്റ്റര്‍ പ്ലാന്‍ സാധ്യമായാല്‍ 14 വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ 33 വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും.
ഖത്തര്‍ എയര്‍വെയ്‌സ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാനായി നിലവിലെ ടെര്‍മിനലിനു മുന്നിലായി 51.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. കൂടാതെ ഓട്ടോമേറ്റഡ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങിനായുള്ള കെട്ടിടവും സ്ഥാപിക്കാന്‍ മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിക്കുന്നു.
കാര്‍ഗോ കോംപ്ലക്‌സ്, ടെക്‌നിക്കല്‍ ബില്‍ഡിങ്, കണ്‍ട്രോള്‍ ടവര്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയ്ക്കായുള്ള കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്നു. സൗരോര്‍ജ്ജ ഉപയോഗം, മഴവെള്ള സംഭരണം, മെട്രോ, റെയില്‍, റോഡ് കണക്റ്റിവിറ്റി എന്നിവയെല്ലാം ബദല്‍ മാസ്റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കപ്പെടുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.