October 05, 2019
October 05, 2019
കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉറ്റബന്ധുവായ യുവതിയെ കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അൽപ്പം മുൻപ് പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആറു പേരുടെയും മരണം വിഷാംശം ഉള്ളിൽ ചെന്നാണെന്ന നിഗമനത്തിലാണ് പോലീസ്.
വര്‍ഷങ്ങളുടെ ഇടവേളകളില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ 'സ്ലോ പോയിസണിംഗ്' ആണെന്നാണ് പോലീസിന്റെ നിഗമനം.പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലൂടെയും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചതെന്ന് റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.
മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളിയാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മരിച്ചവരുടെ കല്ലറകൾ തുറന്ന് നടത്തിയ പരിശോധനയിലാണ് ഒരു സ്ത്രീ നടത്തിയ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. സയനൈഡ് നല്‍കിയാണ് എല്ലാവരെയും പലപ്പോഴായി ജോളി കൊലപ്പെടുത്തിയത്. സയനൈഡ് എങ്ങനെ മിക്‌സ് ചെയ്തു,അളവ് തുടങ്ങിയ കാര്യങ്ങളും ഫോറൻസിക് വിഭാഗം വിശദമായി പരിശോധിച്ചിട്ടുണ്ട്. കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകുമെന്നാണ് പോലീസ് പറയുന്നത്.
മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി പൊലീസിനോട് തുറന്ന് സമ്മതിച്ചത്.ഒരു യുവാവാണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത്.വ്യാജ വില്‍പത്രമുണ്ടാക്കിയ ആളെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരെ കേസില്‍ പ്രതികളാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം പൊലീസ് എടുത്തിട്ടില്ല. എന്നാല്‍ അവസാന തീരുമാനം എല്ലാ പരിശോധനാ ഫലങ്ങളും കിട്ടിയ ശേഷം മാത്രമേ ഉണ്ടാകൂ.
കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.