January 13, 2021
January 13, 2021
കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കായുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി. കൊവിഡ് കാരണം വിമാനത്താവളങ്ങളുടെ എണ്ണം പത്താക്കി ചുരുക്കിയതിനാലാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി കരിപ്പൂിന് ഇനിയും ലഭിച്ചിട്ടില്ലെന്നതും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഇതോടെ സംസ്ഥാനത്തെ ഏക ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവളമായിരിക്കും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്ളത് മലബാറില്‍ നിന്നാണ്. ഇവര്‍ക്ക് ഏറെ സൗകര്യപ്രദമായ കരിപ്പൂര്‍ വിമാനത്താവളം പട്ടികയില്‍ നിന്ന് ഒഴിവാകുന്നതോടെ ഇനി മുതല്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ മുഴുവന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് ഒരു ദിവസം മുമ്പായി പോകേണ്ടി വരും. അതിനാല്‍ തന്നെ കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഉണ്ടായിരുന്നു. ഇതിന് ശേഷം ഒന്നിലേറെ തവണ കരിപ്പൂരിന്റെ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുകയും ചെയ്തതാണ്. റണ്‍വേയുടെ കുറ്റമല്ല മറിച്ച് പൈലറ്റിന്റെ പിഴവാണ് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന് കാരണം എന്ന നിഗമനത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി എത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം
ഇതിന് ശേഷം കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ്ണസജ്ജമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വിമാനത്താവള അധികൃതരും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ പലതവണ അറിയിച്ചതാണ്. എന്നാല്‍ ഇത് കേന്ദ്രം ചെവിക്കൊണ്ടില്ല എന്നതിനാലാണ് ഇപ്പോള്‍ ഹജ്ജ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ പുറം തള്ളപ്പെട്ടത്.
ജൂലൈ മാസത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്നത്. അതിനു മുമ്പായി കരിപ്പൂരിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് മലബാറിലെ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി പലതവണ താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കരിപ്പൂര്‍ വിമാനത്താവളം ഡയറക്ടര്‍ അറിയിച്ചു.
വൈഡ് ബോഡി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലെങ്കില്‍ ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് തന്നെ തീര്‍ത്ഥാടകരെ കൊണ്ടുപോകണമെന്നാണ് മലബാറിലെ രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ ആവശ്യപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ നീക്കത്തിനു പിന്നില്‍ നെടുമ്പാശ്ശേരി വിമാനത്താവള മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് കരിപ്പൂര്‍ വിമാനത്താവളവുമായി അടുത്ത ബന്ധമുള്ളവർ ആരോപിക്കുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.