October 18, 2021
October 18, 2021
കണ്ണൂർ : ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഉപയോഗിക്കുന്ന ഐ ഫോണിന് നികുതി ഈടാക്കുന്നുവെന്ന പ്രവാസിയുടെ കുറിപ്പ് ചർച്ചയായതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ കൊണ്ടുവരുന്നതിന് നിയമപരമായ തടസമില്ലെന്നും നികുതി ഈടാക്കില്ലെന്നും കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 50 ,000 രൂപക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ക്ക് നിയമപരമായി നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ് 'സിറാജ്' പത്രത്തോട് പറഞ്ഞു.
ഇന്ത്യയില്‍ ഐ ഫോണിന് വിലക്കൂടുതല്‍ ഉള്ളതും കേരളം വലിയ മാര്‍ക്കറ്റ് ആയതും കൊണ്ട് പലരും നാലും അഞ്ചും ഫോണുകളാണ് വില്‍പ്പനക്കായി കൊണ്ട് വരുന്നത്. ഇത്തരം ഫോണുകള്‍ക്കാണ് നികുതി ചുമത്തുന്നത്. കയ്യിലുള്ള ഫോണുകള്‍ക്ക് സാധാരണ നികുതി ചുമത്താറില്ല, എന്നാല്‍ ബാഗേജില്‍ വിലപ്പനക്കായി കൊണ്ട് വരുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറുണ്ട്. പഴയ ഫോണുകളെങ്കില്‍ നികുതി ഇളവ് നല്‍കാറുമുണ്ട്- അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യത്ത് നിന്നും വരുന്ന വ്യക്തിയുടെ കയ്യില്‍ 50000 രൂപക്ക് മുകളില്‍ സാധനം ഉണ്ടെങ്കില്‍ 38.5 ശതമാനം നികുതി അടക്കണമെന്നാണ് നിയമം. പുറം ചട്ട മാറ്റിയും രൂപമാറ്റം വരുത്തിയും വില്‍പ്പനക്കായി നാട്ടിലേക്ക് ഫോണ്‍ കൊണ്ട് വരുന്നവരുണ്ട്. ഇത്തരം ഫോണുകള്‍ക്ക് നികുതി ചുമത്തുമെന്നും അദ്ദേഹം വിശദമാക്കി.
ഉപയോഗിക്കുന്ന ഫോണ്‍ കൊണ്ട് വരുന്നവര്‍ക്ക് ഒരു നികുതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ചുമത്തിയിട്ടില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഡ്യൂട്ടി ഓഫീസര്‍ രാജു അറിയിച്ചു. ഫോണിന് നികുതി ചുമത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന് വ്യക്തമാക്കിയാല്‍ നികുതി നല്‍കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ എത്തിയാൽ ഉപയോഗിക്കുന്ന ഐ ഫോണിന് നികുതി ചുമത്തുമെന്നും കയ്യിൽ പണമില്ലെങ്കിൽ കയ്യിൽ പണം കരുതിയില്ലെങ്കിൽ പുറത്തുനിന്ന് പണം വരുത്തേണ്ടി വരുമെന്നുമുള്ള പ്രവാസിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.