July 09, 2020
July 09, 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം എന്‍.ഐ.എ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് അനുമതി നല്‍കി. രാജ്യസുരക്ഷക്ക് സ്വര്‍ണക്കടത്ത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി. സംഘടിത കള്ളക്കടത്താണ് തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്നതെന്നും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ഘടകങ്ങള്‍ ഇതിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.വിദേശ കോണ്‍സുലേറ്റിന്റെ മേല്‍വിലാസം ദുരുപയോഗം ചെയ്ത് വന്‍തോതില്‍ സ്വര്‍ണം കടത്തിയതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കേസിനുണ്ടെന്ന വിലയിരുത്തലിലാണ് കേസ് എന്‍ ഐ എക്ക് വിട്ടത്. അതേസമയം, കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിൻറെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസിൽ ഉന്നത തലത്തിലുള്ള അന്വേഷണം തന്നെ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനും കത്തയച്ചിരുന്നു.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്നു പരിശോധിച്ചിരുന്നു.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയിൽ വരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക