September 16, 2019
September 16, 2019
കോഴിക്കോട്: പേരാംബ്രയിൽ പതിനാല് വയസുകാരി മരിക്കാന്‍ കാരണം ഷിഗല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കള്‍ക്കും ഷിഗല്ലയില്ലെന്ന് സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പാണ് പേരാംബ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛര്‍ദ്ദിയും മൂലം മരിച്ചത്. കുട്ടിയുടെ സഹോദരിക്കും അമ്മയുടെ അച്ഛനും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ ശരീരത്തിലെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. സനൂഷയുടെ സ്രവങ്ങള്‍ പരിശോധിച്ചതില്‍ ഷിഗല്ല ബാക്ടീരിയയില്ലെന്നാണ് പ്രാഥമിക ഫലം. കുട്ടിയുടെ ബന്ധുക്കള്‍ക്കും ഷിഗല്ലയില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. രോഗം ഭേദമായ ഇവര്‍ ഉടന്‍ ആശുപത്രി വിടും.
എന്നാല്‍, സനൂഷയുടെ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ ജില്ലയില്‍ ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. പ്രളയ ശേഷം കുടിവെള്ളം മലിനമായതാണ് അസുഖത്തിന് കാരണമെന്ന സംശയവും ആരോഗ്യ വകുപ്പിന് ഉണ്ട്. കുടിവെള്ളത്തിന്റെ പരിശോധ ഫലം കൂടി ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.