March 27, 2020
March 27, 2020
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 34 പേരും കാസർകോട് നിന്നുള്ളവരാണ്. കാസർകോട്ടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയാണെന്നും ഏതു സാഹചര്യവും നേരിടാൻ ജനങ്ങൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ ഒരു കാരണവശാലും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്.
കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ കൂടുതല്‍ പരിശോധനാ സൗകര്യം ഏര്‍പെടുത്താന്‍ സാധിക്കും. ഇതിനായി ഐ സി എം ആര്‍ ഡി അനുമതി മാത്രമേ ഇനി വേണ്ടൂ. അതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിര്‍ത്തികള്‍ മണ്ണിട്ട് മൂടി ഗതാഗതം തടയുകയാണ് കര്‍ണാടക ചെയ്യുന്നത്. ഇത് നീക്കം ചെയ്യാനായി കര്‍ണാടകയുമായി ചര്‍ച്ച നടത്തും. രോഗികള്‍ക്കു പോലും കര്‍ണാടകത്തിലെ ആശുപത്രിയിലേക്ക് പോകാനാകുവാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ രണ്ട് പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്തും കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മുഴുവന്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
ഗൾഫിൽ നിന്നും അടുത്ത ദിവസങ്ങളിൽ തിരിച്ചെത്തിയ എല്ലാവരും നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.