September 04, 2019
September 04, 2019
കപ്പലിലെ ഏഴു ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.
കൊച്ചി : ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുന്നതായുള്ള വാർത്ത അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് കൊച്ചിക്കാർ.കളമശേരി തേക്കാനത്ത് വീട്ടിൽ ഡിജോ പാപ്പച്ചൻ,ഇരുമ്പനം സ്വദേശി സിജു വി ഷേണായി ,കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.ഇവരുൾപെടെ 18 പേർ ഇന്ത്യക്കാരും ബാക്കിയുള്ളവർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.23 ജീവനക്കാരാണ് കപ്പലിലുള്ളത്.
ഇക്കഴിഞ്ഞ ജൂലായ് 19 നാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന എംപെറോ ഇറാൻ പിടിച്ചെടുക്കുന്നത്.അന്ന് തന്നെ കപ്പൽ കമ്പനി അധികൃതർ സിജുവിന്റെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.ഇരുമ്പനത്തെ ഹീരാ ഫ്‌ളാറ്റിലാണ് സിജുവിന്റെ മാതാപിതാക്കളായ ആലപ്പുഴ സ്വദേശി വിത്തൽ ഷേണായിയും ശ്യാമളയും താമസിക്കുന്നത്.ഇവരുടെ ഏക മകനാണ് സിജു.സ്റ്റെന എംപെറോയിൽ മറൈൻ എഞ്ചിനീയറാണ് സിജു. ജൂൺ 14 ന് അവധി കഴിഞ്ഞു നാട്ടിൽ നിന്നും മടങ്ങിയ സിജു 18 നാണ് കപ്പലിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നത്.
സ്റ്റെന എംപെറോയിൽ മെസ്‌മാനാണ് കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ.നൈപുണ്യയിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ശേഷം യുറോട്ടെക്കിൽ നിന്ന് ഷിപ്പിംഗ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.കാമ്പസ് റിക്രൂട്മെന്റിലൂടെയാണ് സ്റ്റെന എംപെറോയിൽ ജോലിക്കെത്തുന്നത്.മെയ് പതിനാലിന് അവധിയിൽ നാട്ടിലെത്തിയ ഡിജോ ജൂൺ 18 നു തിരികെ ജോലിയിൽ പ്രവേശിച്ചു.കപ്പൽ പിടിച്ചെടുത്ത വിവരം കമ്പനി അധികൃതർ തന്നെയാണ് ഡിജോയുടെ വീട്ടിലും വിളിച്ചറിയിച്ചത്.
കപ്പലിലെ ഏഴു ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.