December 07, 2020
December 07, 2020
തിരുവനന്തപുരം : ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തൽ കേട്ട് ലോകം ഞെട്ടിയിരിക്കുകയാണ്.ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്നും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമായാണ് താൻ കായിക ലോകത്ത് ഉയരങ്ങൾ കീഴടക്കിയതെന്നുമാണ് അഞ്ജു വെളിപ്പെടുത്തിയത്.ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലടക്കം ഇന്ത്യക്കായി മെഡൽ നേടിയ അഞ്ജു കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് അല്പമെങ്കിലും ആത്മവിശ്വാസം പകരാൻ ലക്ഷ്യമാക്കിയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.
''വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി'' -അഞ്ജു ട്വിറ്ററിൽ കുറിച്ചു.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര അത്‌ലറ്റിക് ഫെഡറേഷൻ, കായികമന്ത്രി കിരൺ റിജിജു എന്നിവരെ ഈ ട്വീറ്റിൽ അഞ്ജു ബോബി ജോർജ് ടാഗ് ചെയ്തിട്ടുണ്ട്. താരത്തെ അഭിനന്ദിച്ച് കിരൺ റിജിജു ട്വീറ്റ് റീട്വീറ്റ് ചെയ്തു. ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ അഞ്ജുവിനെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് റിജുജു പറഞ്ഞു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് അജ്ഞുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്‌ലറ്റുകൾ അപൂർവമാണ്. തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും എന്നിട്ടും പരിമിതികളെ മറികടക്കാൻ സാധിച്ചുവെന്നും അഞ്ജു കുറിച്ചു. നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ടെന്നും അവർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക