September 14, 2021
September 14, 2021
റിയാദ് : സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഈ വാരാന്ത്യത്തിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനാണ് മന്ത്രി ഇന്ത്യയിൽ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനും, താലിബാന്റെ നയങ്ങളും ആവും ചർച്ചയിലെ പ്രധാനവിഷയം. സെപ്റ്റംബർ 19 നാണ് മന്ത്രി ഇന്ത്യയിലെത്തുക.
താലിബാനും ലോകരാഷ്ട്രങ്ങൾക്കുമിടയിലെ ദൂതനായി ഖത്തർ നിലകൊള്ളുന്നതിൽ സൗദി, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ഇവ നരേന്ദ്രമോദിയുമായി പങ്കുവെക്കുക എന്നതാവും സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. അഫ്ഗാനിലേക്ക് ആദ്യവിമാനയച്ച പാകിസ്ഥാൻ, കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ ഖത്തറിനൊപ്പം പങ്കാളികളായ തുർക്കി എന്നീ രാജ്യങ്ങളുടെ നിലപാടിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് അതൃപ്തി ഉണ്ട്. ഇവയൊക്കെയും ഇന്ത്യയുമായി ചർച്ച ചെയ്യാനുറച്ചാണ് വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ് ശങ്കറുമായും സൗദി മന്ത്രി കൂടിക്കാഴ്ച്ച നടത്തും. സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ പ്രധാനമന്ത്രി അഫ്ഗാൻ വിഷയം സംസാരിക്കാനായി സൗദി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്‌യാനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.