December 08, 2021
December 08, 2021
ദോഹ : ഫിഫ അറബ് കപ്പിൽ നിന്നും സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. അവസാന മത്സരത്തിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് സൗദിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാതെയാണ് ടീമിന്റെ മടക്കം. ആദ്യമത്സരത്തിൽ ജോർദാനോട് തോറ്റ സൗദിക്ക്, ഫലസ്തീനെതിരെ സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.
ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ബെർകൗയി ആണ് പെനാൽറ്റി കിക്കിലൂടെ മൊറോക്കോയ്ക്കായി വല കുലുക്കിയത്. തിരിച്ചടിക്കാൻ സൗദി കിണഞ്ഞുപരിശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം ഉറച്ചുനിന്നു. 81ആം മിനിറ്റിൽ അലി മജ്‌റാഷി രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയതോടെ പത്ത് പേരുമായാണ് സൗദി മത്സരം പൂർത്തിയാക്കിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ജോർദാൻ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് ഫലസ്തീനെയും ലെബനൻ എതിരില്ലാത്ത ഒരു ഗോളിന് സുഡാനെയും പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരിൽ അൾജീരിയയും ഈജിപ്തും സമനിലയിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.