May 04, 2021
May 04, 2021
ന്യൂസ്‌റൂം കേരളാ ബ്യുറോ
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തോടൊപ്പം മുസ്‌ലിം നാമധാരിയായ ഒരാളെ മലപ്പുറത്ത് സ്ഥാനാർഥിയാക്കുന്നതിലൂടെ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നു കരുതിയ ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയം.കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ഉണ്ണികൃഷ്ണന് ലഭിച്ച വോട്ടിനേക്കാൾ 13,397 വോട്ടുകളുടെ കുറവാണ് ഇത്തവണ മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത്. ദീർഘകാലത്തെ രാഷ്ട്രീയ പരിചയമുള്ള മലബാറിൽ നിന്നു തന്നെയുള്ള ഒരു മുസ്ലിം സ്ഥാനാർത്ഥിയെ രംഗത്തിറക്കി നില മെച്ചപ്പെടുത്താനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ നീക്കമാണ് ഇതോടെ പാളിയത്.
നിലവിൽ ഗ്രൂപ്പ് പോരിനാൽ ബുദ്ധിമുട്ടുന്ന ബിജെപി സംസ്ഥാന നേതൃത്വത്വത്തിൽ അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിൽ തുടക്കം മുതൽ മുറുമുറുപ്പ് ഉയർന്നിരുന്നു.എന്നാൽ അബ്ദുള്ളക്കുട്ടിയുടെ കടുത്ത സിപിഎം വിരോധവും മുസ്‌ലിം സമുദായ പ്രതിനിധ്യവുമാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ ഇടയാക്കിയത്.ഇത് വഴി മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനം ഉറപ്പിക്കാമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ.അതേസമയം,അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം സമുദായത്തിനിടയിൽ ഒരു സ്വാധീനവുമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇതോടൊപ്പം,കഴിഞ്ഞതവണ ഉണ്ണികൃഷ്ണൻ നേടിയ വോട്ടുകൾ പോലും പെട്ടിയിലാക്കാൻ കഴിയാതിരുന്നതും അദ്ദേഹത്തിന് തലവേദനയാകും.
പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.മുസ്ലിം ലീഗിലെ അബ്ദുസ്സമദ് സമദാനിയും കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനുവും തമ്മിലായിരുന്നു മത്സരം.ഭൂരിപക്ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവുണ്ടായെങ്കിലും സമദാനി വിജയിച്ചു.2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഈ തെരഞ്ഞെടുപ്പില്‍ 1,14,615 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഏകദേശം ഒന്നര ലക്ഷത്തോളം വോട്ടിന്‍റെ കുറവാണ് ഇത്തവണ ലീഗിന് ഉണ്ടായത്.കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 93913 വോട്ടുകളാണ് ഇത്തവണ സാനു അധികമായി നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ഉണ്ടായിരുന്ന ഒരു സീറ്റുപോലും നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് മുന്നിൽ വിയർക്കുമ്പോൾ അബ്ദുള്ളക്കുട്ടി പാർട്ടിക്ക് മറ്റൊരു ബാധ്യതയാവുകയാണ്.എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന ആശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.
ഇതിനിടെ,ബിജെപിയിൽ ഇപ്പോഴുള്ള സ്ഥാനം കൂടി നഷ്ടപ്പെടുകയാണെങ്കിൽ അബ്ദുള്ളക്കുട്ടിയുടെ അടുത്ത താവളം ഏതായിരിക്കുമെന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758