September 07, 2019
September 07, 2019
പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 90 മിനുട്ടായി കുറയും.കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് വെറും 4 മണിക്കൂറായി കുറയും.
തിരുവനന്തപുരം : കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറിനുള്ളിൽ എത്താവുന്ന സെമി-ഹൈ സ്പീഡ് റെയില്‍ (എസ്‌എച്ച്‌എസ്‌ആര്‍) പദ്ധതിക്ക് കേരള സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പദ്ധതിയിലൂടെ വടക്കന്‍ കാസര്‍ഗോഡ് ജില്ലയെയും തെക്ക് തലസ്ഥാനമായ തിരുവനന്തപുരത്തെയും ബന്ധിപ്പിക്കാനാകും. റെയില്‍വേ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാറിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് എസ്‌എച്ച്‌എസ്‌ആര്‍ പദ്ധതി നടപ്പാക്കുന്നത്. 66,079 കോടി രൂപയുടെ ഈ പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 90 മിനുട്ടായി കുറയും.കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് വെറും 4 മണിക്കൂറായി കുറയും.
സുരക്ഷ മെച്ചപ്പെടുത്തുക, റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കുക, ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുന്ന സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ പ്രവര്‍ത്തനം കേരളത്തിലെ 14 ജില്ലകളില്‍ 11ലും ലഭ്യമാകും. തിരുവനന്തപുരത്ത് നിന്നുള്ള സെമി അതിവേഗ ട്രെയിന്‍ കാസർകോട് എത്തുന്നതിന് മുമ്പ് കൊല്ലം, കോട്ടയം, ചെങ്ങന്നൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, തിരുര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.