October 15, 2021
October 15, 2021
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന്റെ വിജയികളാരെന്ന് ഇന്നറിയാം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7:30 നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സും കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ക്വാളിഫയർ മത്സരത്തിൽ ഡൽഹിയെ തോല്പിച്ച് ചെന്നൈ കലാശക്കളിക്ക് ടിക്കറ്റെടുത്തപ്പോൾ, ബാംഗ്ലൂരിനെയും ഡൽഹിയെയും വീഴ്ത്തിയാണ് കൊൽക്കത്തയുടെ വരവ്.
ഐപിഎല്ലിൽ ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളുടെ കണക്കെടുത്താൽ ചെന്നൈക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 24 തവണ കളിച്ചതിൽ 16 തവണയും ജയം മഞ്ഞപ്പടക്കൊപ്പം നിന്നു. അവസാന ആറ് കണ്ടുമുട്ടലുകളിൽ അഞ്ചുതവണയും വിജയിച്ചത് ചെന്നൈ ആണ്. നരൈൻ-ചക്രവർത്തി സ്പിൻ ദ്വയത്തിന്റെ പ്രകടനമികവിലാണ് കൊൽക്കത്ത പ്രതീക്ഷ അർപ്പിക്കുന്നത്. മറുവശത്ത്, ഓപ്പണർ ഗെയ്ക്ക്വാദിന്റെ ഫോമാണ് ചെന്നൈയുടെ വജ്രായുധം. മുന്നിൽ നിന്ന് നയിക്കേണ്ട നായകൻമാർ ബാറ്റിംഗിൽ പതറുന്നത് ഇരുനിരയേയും വലയ്ക്കുന്നുണ്ട്. കൊൽക്കത്ത നായകൻ ഓയിൻ മോർഗന് സീസണിലിതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അവസരത്തിനൊത്ത് ഉയർന്നെങ്കിലും, ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കണക്കുകളും അത്ര ശുഭകരമല്ല. സ്കോർ പിന്തുടരുന്ന ടീമുകൾക്ക് വിജയസാധ്യത കൂടുതലുള്ള ദുബായ് പിച്ചിൽ, ടോസ് നേടുന്ന ടീം ഫീൽഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.