December 13, 2021
December 13, 2021
ദോഹ : ഖത്തറുമായി ഇന്ത്യയ്ക്കുള്ളത് ചരിത്ര ബന്ധമാണെന്നും, ഇരുരാജ്യങ്ങൾക്ക് ഒറ്റക്കെട്ടായി ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ. ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പത്രകുറിപ്പിലാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഈടുറ്റതാക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ അംബാസിഡർ വെളിപ്പെടുത്തിയത്. ദേശീയദിനത്തോട് അനുബന്ധിച്ചാണ് ദീപക് മിത്തൽ ഖത്തറിനെ കുറിച്ച് മനസുതുറന്നത്.
ആധുനിക ഖത്തറിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി അധികാരമേറ്റെടുത്ത ദിവസമാണ് ഖത്തറിൽ ദേശീയദിനമായി കൊണ്ടാടുന്നത്. അന്ന് മുതൽ ഇന്നുവരെ ഖത്തർ മുന്നേറ്റത്തിന്റെ പാതയിലാണെന്നും, മൂല്യങ്ങളെ മുറുക്കിപ്പിടിച്ചുകൊണ്ട് പുതിയ ദൂരങ്ങൾ കീഴടക്കുകയാണ് ഖത്തർ എന്നും അംബാസിഡർ പ്രശംസിച്ചു. ഷെയ്ഖ് ജാസിമിന്റെ കാലം മുതൽക്കേ ഇന്ത്യയുമായി ഖത്തർ സൗഹൃദം പുലർത്തിയിരുന്നെന്നും, ഇന്നത് വ്യാപാരം, പ്രതിരോധം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിലേക്ക് പടർന്ന് പന്തലിച്ചെന്നും മിത്തൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന ഖത്തർ, ഇന്ത്യൻ പൗരന്മാർക്ക് സമാധാനപൂർണമായ ജീവിതസാഹചര്യം ഒരുക്കുന്നതിനുള്ള നന്ദി അറിയിക്കാനും ദീപക് മിത്തൽ മറന്നില്ല. 2030 നാഷണൽ വിഷൻ മുൻനിർത്തി, ഖത്തർ കൈക്കൊള്ളുന്ന പ്രകൃതിസൗഹൃദനിലപാടുകളെയും പ്രശംസിച്ചാണ് മിത്തൽ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.