July 07, 2020
July 07, 2020
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിനെതിരെയും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഐടി സെക്രട്ടറിയെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഐടി സെക്രട്ടറിയോട് വിശദീകരണം തേടാനും സാധ്യതയുണ്ട്.
സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐടി വകുപ്പ് ജീവനക്കാരി സ്വപ്‌ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നാണ് ഐടി സെക്രട്ടറി പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഐടി സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, സ്വര്‍ണ്ണക്കടത്ത് മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിനായി തെരച്ചില്‍ തുടരുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍ ഓപ്പറേഷന്‍സ് മാനേജറായിരുന്നു സ്വപ്‌ന. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവര്‍ മുമ്പ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സരിത്താണ് സ്വപ്‌നയ്‌ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്ന് സ്വപ്‌ന സുരേഷ് മുങ്ങിയത് രണ്ടുദിവസം മുമ്പാണെന്നാണ് വിവരം. രണ്ടുദിവസം മുമ്പ് സ്വപ്‌ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്‌ഡിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക